വിദേശ എം.ബി.ബി.എസിന് 3 വർഷം ഇന്റേൺഷിപ്പ്
കൊച്ചി: കൊവിഡുകാലത്ത് വിദേശത്ത് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയവർ രണ്ടോ മൂന്നോവർഷം ഇന്ത്യയിൽ ഇന്റേൺഷിപ്പ് (ഹൗസ് സർജൻസി )ചെയ്യണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി) പുതിയ ഉത്തരവ് വിദ്യാർത്ഥികൾക്ക് ഇരുട്ടടിയായി. ഒരു വർഷം ഇന്റേൺഷിപ്പെന്നായിരുന്നു മുൻതീരുമാനം.
കൊവിഡ് കാലത്ത് സ്വദേശത്തായിരുന്നവർ തിരികെ കോളേജിലെത്തി, ഓൺലൈനിൽ പഠിച്ചത്രയും കാലം നേരിട്ട് ക്ളാസിൽ പങ്കെടുത്ത് ക്ളിനിക്കൽ പരിശീലനം നേടി സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്നും ഒരുവർഷം ഇന്റേൺഷിപ്പ് ചെയ്യണമെന്നും 2023 മേയ് ഒമ്പതിലെ സർക്കുലറിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ഈ മാസം ഏഴിന് ഇറക്കിയ സർക്കുലറിലാണ് രണ്ടോ മൂന്നോ വർഷമെന്ന നിർദ്ദേശം.
2015ൽ പ്രവേശനം നേടി കൊവിഡ് കാലത്ത് അവസാനവർഷം ഓൺലൈനിൽ പഠിച്ചവർക്ക് മാത്രമാണ് സുപ്രീംകോടതി രണ്ടു വർഷം ഇന്റേൺഷിപ്പ് നിഷ്കർഷിച്ചിരുന്നത്. 2016 മുതൽ പ്രവേശനം നേടിയവരാണ് പുതിയ വ്യവസ്ഥ പാലിക്കേണ്ടിവരുക. ആരാണ് രണ്ടു വർഷവും മൂന്നു വർഷവും ഇന്റേൺഷിപ്പ് ചെയ്യേണ്ടിവരികയെന്ന് സർക്കുലറിൽ വ്യക്തമല്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
സർട്ടിഫിക്കറ്റിൽ തട്ടിപ്പ്
മാതൃസർവകലാശാലയിൽ നേരിട്ടെത്തി പഠിച്ചെന്ന വ്യാജസർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുവർഷം വരെ ഇന്റേൺഷിപ്പെന്നാണ് എം.എൻ.സിയുടെ വിശദീകരണം. മനുഷ്യജീവനുകൾ കൈകാര്യം ചെയ്യുന്നതാണ് മെഡിക്കൽ മേഖല. വേണ്ടത്ര പരിശീലനം നേടാത്തവർക്ക് രോഗികളെ വിട്ടുകൊടുക്കാൻ കഴിയില്ല. ഓൺലൈനിന് പകരം പഠിച്ചെന്ന സർട്ടിഫിക്കറ്റുകൾ ഇനി സ്വീകരിക്കില്ലെന്നും എം.എൻ.സി അറിയിച്ചു.
അനീതിയെന്ന് രക്ഷിതാക്കൾ
മൂന്നുവർഷം വരെ ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നത് കടുത്ത അനീതിയാണെന്ന് ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് പേരന്റ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി. ഓൺലൈനിന് പകരം നേരിട്ടെത്തി പഠിച്ച് രണ്ടുവർഷം വിദേശ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാണ് തിരിച്ചെത്തുന്നത്. വിദേശത്ത് ഏഴുവർഷം വരെ എം.ബി.ബി.എസ് പഠിച്ചിറങ്ങുന്നവരോടുള്ള വിവേചനമാണ് പുതിയവ്യവസ്ഥ. വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചവരെ പിടികൂടുന്നതിന് പകരം, മുഴുവൻ പേരെയും ശിക്ഷിക്കുന്നത് അനീതിയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
`വിദേശത്തെ മെഡിക്കൽ പഠനത്തിന് തടയിടാനാണ് എം.എൻ.സി ശ്രമിക്കുന്നത്. അതിനായി നിലവിൽ പഠിക്കുന്നവരെ ബലിയാടാക്കുകയാണ്.'
-ജെമ്മ ജെയിംസ്
രക്ഷിതാവ്
കീം 2024: ബി.ഫാം സി.ബി.ടി പരീക്ഷ ഇന്ന്
തിരുവനന്തപുരം: ഫാർമസി (ബി.ഫാം) കോഴ്സിലേക്ക് പ്രവേശനത്തിനായുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സി.ബി.ടി) ഇന്ന് നടക്കും. അപേക്ഷ നൽകിയ വിദ്യാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 3ന് മുമ്പ് അഡ്മിറ്റ് കാർഡിൽ പരാമർശിക്കുന്ന തിരിച്ചറിയൽ രേഖകളുമായി അതത് പരീക്ഷാ കേന്ദ്രങ്ങളിൽ ഹാജരാകണമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രസിദ്ധീകരിച്ചു
ന്യൂഡൽഹി : ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഐ.ഐ. ടി മദ്രാസ് നടത്തിയ പരീക്ഷയിൽ ഐ.ഐ. ടി ഡൽഹി സോണിലെ വേദ് ലഹോട്ടി 360-ൽ 355 മാർക്ക് നേടി ഒന്നാം റാങ്ക് നേടി. 48247 വിദ്യാർത്ഥികൾ തുടർ പഠന യോഗ്യത ലിസ്റ്റിലുണ്ട്. ഫലം അറിയാൻ jeeadv. ac.in.