റാമോജി റാവുവിന്റെ മൃതദേഹം സംസ്‌കരിച്ചു
ഹൈദരാബാദ്: അന്തരിച്ച മാദ്ധ്യമ രാജാവും റാമോജി റാവു ഫിലിം സിറ്റി സ്ഥാപകനും സിനിമാ നിർമ്മാതാവുമായ റാമോജി റാവുവിന്റെ (87) മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലെ സ്മൃതി വനത്തിലായിരുന്നു സംസ്കാരം. തന്റെ അന്ത്യവിശ്രമത്തിനായി റാമോജി റാവു തന്നെ നിർമ്മിച്ച സ്മാരകമാണ് സ്മൃതിവനം.
മകനും ഈടിവി ചാനൽസ്, ഈനാട് ഗ്രൂപ്പ് ഒഫ് പബ്ലിക്കേഷൻസ് മേധാവിയുമായകിരൺ ചിതയ്ക്ക് തീകൊളുത്തി. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ടി.ഡി.പി നേതാവ് എൻ. ചന്ദ്രബാബു നായിഡു, രാഷ്ട്രീയ - ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്കാരത്തിന് മുമ്പ് റാവുവിന്റെ മൃതദേഹം തോളിലേറ്റിയവരിൽ ചന്ദ്രബാബു നായിഡുവുമുണ്ടായിരുന്നു. ശനിയാഴ്ച ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റാവുവിന്റെ അന്ത്യം. ദീർഘനാളായി വാർദ്ധക്യ സഹജമായ രോഗങ്ങൾ അലട്ടിയിരുന്ന അദ്ദേഹത്തെ ശ്വാസതടസത്തെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തെലുങ്ക് ദിനപ്പത്രമായ ഈനാട്, ഈടിവി ചാനൽ നെറ്റ്‌വർക്ക്, സിനിമാ നിർമ്മാണ കമ്പനിയായ ഉഷാ കിരൺ മൂവീസ്, മയൂരി ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ്, ഡോൾഫിൻ ഗ്രൂപ്പ് ഒഫ് ഹോട്ടൽസ്, പ്രിയ ഫുഡ്സ്, കലാഞ്ജലി സാരി ഷോറൂംസ് തുടങ്ങിയവ അടങ്ങുന്ന വൻ ബിസിനസ് സാമ്രാജ്യമായ റാമോജി ഗ്രൂപ്പിന്റെ മേധാവിയായിരുന്നു അദ്ദേഹം.
220 അദ്ധ്യയന ദിവസം കെ.ഇ.ആർ ചട്ടം;
ഹൈക്കോടതി തീരുമാനം: മന്ത്രിശിവൻകുട്ടി
തിരുവനന്തപുരം: സ്കൂളുകൾക്ക് 220 അദ്ധ്യയന ദിവസം കെ.ഇ.ആർ ചട്ടമാണെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനമുണ്ടെന്നും മന്ത്രി വി. ശിവൻകുട്ടി.
കെ.ഇ.ആർ അദ്ധ്യായം ഏഴ് റൂൾ 3 ൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ധ്യാപകർ സഹകരിക്കണമെന്നും മന്ത്രി
പറഞ്ഞു.
അദ്ധ്യാപകർക്ക് മികവുറ്റ പരിശീലനം ഉറപ്പാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രമം. അദ്ധ്യാപകർ പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കുന്നത് വിദ്യാർത്ഥികളോടുള്ള ക്രൂരതയാണ്. പരാതികൾ എഴുതി നൽകിയാൽ പരിശോധിക്കും.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് നിരക്ക് വർദ്ധിപ്പിച്ചത് അദ്ധ്യാപകരുടെ ആവശ്യം കൂടി പരിഗണിച്ചാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു അദ്ധ്യാപകനും ബാദ്ധ്യതയുണ്ടാകരുത്. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തും.
ഹയർ സെക്കൻഡറി അദ്ധ്യാപകരുടെ ശമ്പള പ്രതിസന്ധി സാങ്കേതികമാണ്. ഹൈക്കോടതിയുടെയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും തീരുമാനങ്ങൾക്കനുസരിച്ചാണ് സർക്കാർ നടപടി. ഒരു വിഭാഗം അദ്ധ്യാപകർക്ക് ശമ്പളം ലഭിക്കാതിരുന്ന പ്രതിസന്ധി പ്രത്യേക സർക്കുലറിലൂടെ പരിഹരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.