ബാർക്കോഴ : സഭയിൽ പ്രതിപക്ഷ ബഹളം
#അഞ്ച് മിനിട്ടിൽ വാർഡ് വിഭജന ബിൽ പാസാക്കി സഭ പിരിഞ്ഞു.
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ കരുത്തിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ 'ബാർക്കോഴ' വിഷയം ഉയർത്തി പ്രതിപക്ഷം ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കി.. ബഹളത്തിനിടെ,
തദ്ദേശ സഥാപനങ്ങളിൽ ഓരോ വാർഡ് വീതം വർദ്ധിപ്പിക്കുന്നതിനുള്ള കേരള മുനിസിപ്പാലിറ്രി രണ്ടാം ഭേദഗതിബില്ലും, കേരള പഞ്ചായത്തിരാജ് രണ്ടാം ഭേദഗതി ബില്ലും അഞ്ചു മിനിട്ടിൽ പാസാക്കി സഭ ഇന്നലത്തേക്ക് പിരിഞ്ഞു.
വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ കോൺഗ്രസിലെ റോജി എം.ജോൺ ,മദ്യനയത്തിലെ മാറ്റത്തിനായി സർക്കാരിന് കോഴ നൽകാൻ ബാറുടമകൾ പിരിവ് നടത്തുന്നതിന്റെ ശബ്ദരേഖ ചൂണ്ടിക്കാട്ടി. അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തണമെന്നും, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഈ ആവശ്യം തള്ളിക്കളഞ്ഞ മുഖ്യമന്ത്രി പിണറായി വിജയൻ, ഇപ്പോൾ നടക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം ഉണ്ടാകുമെന്ന് മറുപടി നൽകി. തുടർന്ന് പ്രതിപക്ഷാംഗങ്ങൾ പ്ലക്കാർഡുകളും ബാനറുകളുമായി മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ മുഖം മറച്ച് ബാനറുകൾ ഉയർത്തിപ്പിടിച്ചെങ്കിലും സ്പീക്കർ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.
.