മോദി വീണ്ടും അധികാരത്തിൽ എത്തിയതോടെ നിക്ഷേപകർ ഓഹരികളിലേക്ക് പണമൊഴുക്കുന്നു: അതിനൊരു കാരണമുണ്ട്?

Tuesday 11 June 2024 3:14 PM IST

കൊച്ചി: പൊതുതിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തിയതോടെ ഓഹരി അധിഷ്ഠിത മ്യൂച്ച്വൽ ഫണ്ടുകളിലേക്കും സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളിലേക്കും (എസ്.ഐ.പി) റീട്ടെയിൽ നിക്ഷേപകരുടെ പണമൊഴുക്കിൽ റെക്കാഡ് വർദ്ധന ദൃശ്യമാകുന്നു. അസോസിയേഷൻ ഒഫ് മ്യൂച്ച്വൽ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ(എ.എം.എഫ്.ഐ) കണക്കുകളനുസരിച്ച് മേയിൽ 34,697 കോടി രൂപയാണ് മ്യൂച്ച്വൽ ഫണ്ടുകളിൽ നിക്ഷേപമായെത്തിയത്. ഏപ്രിൽ മാസത്തേക്കാൾ നിക്ഷേപത്തിൽ 83.42 ശതമാനം വർദ്ധനയാണുണ്ടായത്. വാങ്ങാനും വിൽക്കാനും എപ്പോഴും കഴിയുന്ന ഓപ്പൺ എൻഡഡ് മ്യൂച്ച്വൽ ഫണ്ടുകളിലേക്കാണ് കൂടുതൽ നിക്ഷേപം ലഭിച്ചത്.

ബി.ജെ.പിയുടെ നേതൃത്വത്തിൽ സർക്കാർ ഉറപ്പായതോടെ സാമ്പത്തിക പരിഷ്ക്കരണ നടപടികൾ കൂടുതൽ ശക്തമായി തുടരുമെന്ന പ്രതീക്ഷയിലാണ് ഓഹരി വിപണിയിൽ ചെറുകിട നിക്ഷേപകർ സജീവമാകുന്നതെന്ന് അനലിസ്റ്റുകൾ പറയുന്നു. സൂചിക അധിഷ്ഠിത, തീമാറ്റിക് ഫണ്ടുകളിലേക്ക് കഴിഞ്ഞ മാസം 19,213.43 കോടി രൂപയുടെ നിക്ഷേപമാണ് ലഭിച്ചത്. ചെറുകിട ഓഹരികളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിൽ 2,724.67 കോടി രൂപയും മിഡ് ക്യാപ്പ് ഫണ്ടുകളിൽ 2,605.70 കോടി രൂപയുമാണ് ഒഴുകിയെത്തിയത്.

എസ്.ഐ.പികളിലെ നിക്ഷേപം 21,000 കോടി രൂപ

മേയിൽ എസ്.ഐ.പികളിലെ നിക്ഷേപം 20,904 കോടി രൂപയായാണ് ഉയർന്നത്. ഏപ്രിലിൽ എസ്.ഐ.പി നിക്ഷേപം 20,371 കോടി രൂപയായിരുന്നു. കഴിഞ്ഞ മാസം 49.74 ലക്ഷത്തിലധികം പുതിയ എസ്.ഐ.പി അക്കൗണ്ടുകളാണ് തുറന്നത്.

സ്ഥിര നിക്ഷേപ പദ്ധതികളിൽ താത്പര്യം കുറയുന്നു

സ്ഥിര നിക്ഷേപ പദ്ധതികളിലേക്കുള്ള നിക്ഷേപങ്ങൾ കഴിഞ്ഞ മാസം 77 ശതമാനം ഇടിഞ്ഞ് 42,294.99 കോടി രൂപയിലെത്തി. എങ്കിലും കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് 25,873.38 കോടി രൂപയാണ് ലഭിച്ചത്. ഓഹരി, കടപ്പത്രങ്ങൾ എന്നിവയിൽ ബാലൻസ്ഡായി നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകളോടും താത്പര്യമേറുകയാണ്. ഇവയിൽ 17,990.67 കോടി രൂപയാണ് നിക്ഷേപകർ മുടക്കിയത്.

മേയിലെ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപം- 34,697 കോടി രൂപ

Advertisement
Advertisement