വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം: വാരി​യെല്ല് ഒടി​ഞ്ഞു

Wednesday 12 June 2024 12:44 AM IST

വൈപ്പിൻ: രാത്രി ഓട്ടം വിളിച്ചുകൊണ്ടുപോയ മൂന്നു പേർ ചേർന്ന് വനിതാ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര വളവ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ, തച്ചാട്ടുതറ കൃഷ്ണന്റെ മകൾ ജയലക്ഷ്മി (45) സാരമായ പരിക്കുകളോടെ എറണാകുളം ലിസി ആശുപത്രിയിൽ ഐ.സി.യുവിലാണ്. ജയലക്ഷ്മിയുടെ വാരിയെല്ല് ഒടിഞ്ഞ് തെന്നി മാറിയിട്ടുണ്ട്. നട്ടെല്ലിനും പരിക്കുണ്ട്.

പ്രതികളെ ഞാറക്കൽ പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. തിങ്കളാഴ്ച സന്ധ്യയ്ക്ക് 7 ന് ഓട്ടോ സ്റ്റാൻഡിലെത്തിയ സംഘം കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് ഓട്ടം വിളിച്ചു. അവിടെയെത്തി അല്പം കഴിഞ്ഞപ്പോൾ കളമശേരി മെഡിക്കൽ കോളേജിലേക്ക് പോകാൻ ആവശ്യപ്പെട്ടു. ചെറായിയിൽ മടങ്ങിയെത്തിയപ്പോൾ തങ്ങളുടെ ബൈക്ക് എടുക്കണമെന്നു പറഞ്ഞ് എടവനക്കാട് ബീച്ചിലേക്ക് ഓട്ടോ വിട്ടു. ബീച്ചിന് സമീപം മുസ്ലിം പള്ളിക്കടുത്തുവച്ച് മൂവരും ചേർന്ന് ജയലക്ഷ്മിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
റോഡിൽ അവശയായി കിടന്ന ഇവരെ രാത്രി 11 മണിയോടെ അതുവഴി വന്നയാളാണ് കണ്ടെത്തിയത്. പൊലീസ് കുഴുപ്പിള്ളി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ രാവിലെ എറണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റി.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജയലക്ഷ്മി അവിവാഹിതയാണ്. കിടപ്പ് രോഗിയായ അമ്മയോടൊപ്പം പള്ളത്താംകുളങ്ങര കിഴക്ക് ഭാഗത്താണ് താമസം. അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രകടനവും യോഗവും നടത്തി.

Advertisement
Advertisement