എന്നെ ഞാനാക്കിയത് ചാത്തുണ്ണി സാർ
മുൻ ഇന്ത്യൻ നായകനും ടി.കെ ചാത്തുണ്ണിയുടെ ശിഷ്യനുമായ ഐ.എം.വിജയൻ എഴുതുന്നു
എന്നെ ഞാനാക്കിയത് ചാത്തുണ്ണി സാറായിരുന്നു. എന്നെ ഫുട്ബാളിന്റെ ബാലപാഠം പഠിപ്പിച്ചത് അദ്ദേഹമാണ്. മൂന്ന് വർഷക്കാലം സ്‌പോർട്‌സ് കൗൺസിലിന്റെ പരിശീലന ക്യാമ്പിലായിരുന്നു തുടക്കം. പിന്നീട് എന്നെ കേരള പൊലീസിലേക്ക് അയച്ചതും അദ്ദേഹമായിരുന്നു. അന്ന് കോച്ച് ശ്രീധരനെ വിളിച്ച് പറഞ്ഞാണ് അങ്ങോട്ട് പോയത്. ഞാനടങ്ങുന്ന കേരള പൊലീസ് ടീം ഫെഡറേഷൻ കപ്പ് നേടുമ്പോൾ അദ്ദേഹമായിരുന്നു കോച്ച്. ബ്രൂണോ കൂട്ടിനോ ഏറ്റവും അധികം ഗോളുകൾ നേടിയിട്ടുള്ളത് അദ്ദേഹത്തിന്റെ ശിക്ഷണത്തിലാണ്. ബംഗാളിലും മറ്റും വലിയ പേരാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടനവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്റ്റോപ്പർബാക്കായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യൻ ഫുട്ബാളിന് വലിയ നഷ്ടമാണ്.