യൂറോ കപ്പിന് നാളെ തുടക്കം

Wednesday 12 June 2024 11:59 PM IST

ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത് ജർമ്മനിയും സ്കോട്ട്‌ലാൻഡും

ബെർലിൻ : യൂറോപ്പിൽ ഇനി വൻകരയു‌ടെ ജേതാവിനെ കണ്ടെത്താനുള്ള ഫുട്ബാൾ പോരാട്ടങ്ങളുടെ ആരവം. 17-ാമത് യൂറോ കപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12.30ന് ആതിഥേയരായ ജർമ്മനിയും സ്കോട്ട്‌ലാൻഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് തുടക്കമാകുന്നത്. വൻകരയിലെ 24 ടീമുകളാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. 2021ൽ നടന്ന കഴിഞ്ഞ ടൂർണമെന്റിന്റെ ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഇംഗ്ളണ്ടിനെ തോൽപ്പിച്ച ഇറ്റലിയാണ്നിലവിലെ ചാമ്പ്യന്മാർ.

ഇത് മൂന്നാം തവണയാണ് ജർമ്മനി യൂറോ കപ്പിന് വേദിയാകുന്നത്. ജർമ്മനിയുടെ ഏകീകരണത്തിന് ശേഷം രണ്ടാം തവണയും. 1988ൽ പശ്ചിമ ജർമ്മനിയിൽ വച്ചാണ് യൂറോകപ്പ് നടന്നത്. 12 വേദികളിലായി നടന്ന കഴിഞ്ഞ യൂറോകപ്പിലെ നാലുമത്സരങ്ങൾ ജർമ്മനിയിലെ മ്യൂണിച്ച് നഗരത്തിലാണ്ന ടന്നത്. കിഴക്കൻ ജർമ്മനിയിലെ ലെയ്പ്സിഗ് ഉൾപ്പടെ 10 നഗരങ്ങളിലായാണ് ഇക്കുറി യൂറോ കപ്പിന് പന്തുരുളുന്നത്. ഇതിൽ ഒൻപത് നഗരങ്ങളും 2006 ഫിഫ ലോകകപ്പിന്റെ മത്സരവേദികളായിരുന്നു. മ്യൂണിച്ച്,ബെർലിൻ,ഡോർട്ട്മുണ്ട്,കൊളോൺ,സ്റ്റുട്ട്ഗർട്ട്, ഹാംബർഗ്,ലെയ്പ്സിഗ്, ഫ്രാങ്ക്ഫുർട്ട്,ജെൽസൻകിർഷൻ എന്നീ 2006 ലോകകപ്പ് വേദികൾക്ക് പുറമേ ഡസൽഡോർഫിലുമായാണ് ഇക്കുറി യൂറോ കപ്പ് നടക്കുന്നത്. ഡസൽഡോർഫിൽ 1974 ലോകകപ്പിലെ ചില മത്സരങ്ങളും 1988 യൂറോ കപ്പിലെ മത്സരങ്ങളും നടന്നിട്ടുണ്ട്.

ആതിഥേയരെക്കൂടാതെ യോഗ്യതാ റൗണ്ട് കടന്നുവന്ന ടീമുകളെയും ചേർത്ത് 24 രാജ്യങ്ങളാണ് യൂറോ കപ്പിന്റെ ഫൈനൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നത്. നാലുടീമുകൾ വീതമുള്ള ആറുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങൾ. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൊത്തം ഗ്രൂപ്പുകളിൽ നിന്നുമായി നാല് മികച്ച മൂന്നാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിലെത്തും.പ്രീ ക്വാർട്ടർ മുതൽ നോക്കൗട്ട് മത്സരങ്ങളാണ്. എട്ടുടീമുകൾ ക്വാർട്ടറിലും നാലുടീമുകൾ സെമിയിലുമെത്തും. ജൂലായ് 14ന് ബെർലിനിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് ഫൈനൽ.

കഴിഞ്ഞ യൂറോകപ്പിൽ മത്സരിച്ച 19 ടീമുകൾ ഇക്കുറിയും മത്സരിക്കുന്നുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയും റണ്ണേഴ്സ് അപ്പായ ഇംഗ്ളണ്ടും ലോകകപ്പ് റണ്ണേഴ്സ് അപ്പായ ഫ്രാൻസും ആതിഥേയരായ ജർമ്മനിയുമൊക്കെയാണ് ടൂർണമെന്റിലെ ടോപ് ഫേവറിറ്റുകൾ. യോഗ്യതാ റൗണ്ടിൽ എല്ലാ മത്സരങ്ങളും ജയിച്ചാണ് പോർച്ചുഗലും ക്രൊയേഷ്യയും വരുന്നത്. ഫ്രാൻസും ഇംഗ്ളണ്ടും ബെൽജിയവും ഹംഗറിയും റൊമേനിയയും യോഗ്യതാ റൗണ്ടിൽ സമനില വഴങ്ങിയെങ്കിലും ഒരു കളിപോലും തോറ്റിട്ടില്ല.കഴിഞ്ഞ യൂറോ കപ്പിന് യോഗ്യത നേടാതിരുന്ന അൽബേനിയയും റൊമേനിയയും ഇക്കുറി മത്സരിക്കുന്നുണ്ട്. അൽബേനിയ യോഗ്യത നേടുന്ന രണ്ടാമത്തെ യൂറോ കപ്പാണിത്.2000ത്തിലെ യൂറോ കപ്പിന് ശേഷം ആദ്യമായി സെർബിയയും സ്ളൊവാക്യയും മത്സരിക്കുന്നുണ്ട്. സെർബിയയും മോണ്ടിനെഗ്രോയും രണ്ട് രാജ്യങ്ങളായി മാറിയശേഷം ആദ്യമായാണ് സെർബിയ യൂറോകപ്പിൽ മത്സരിക്കുന്നത്. യൂറോകപ്പിൽ ആദ്യമായി മത്സരിക്കാനെത്തുന്ന രാജ്യം ജോർജിയയാണ്.പ്ളേ ഓഫിൽ മുൻ റണ്ണേഴ്സ് അപ്പായ ഗ്രീസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ചാണ് ജോർജിയ യോഗ്യത നേടിയെടുത്തത്. സ്വീഡൻ,റഷ്യ,വെയിൽസ് ടീമുകളാണ് ഇക്കുറി യോഗ്യത ലഭിക്കാതെ പോയ പ്രമുഖർ.1996ന് ശേഷം ആദ്യമായാണ് സ്വീഡൻ യൂറോകപ്പിന് യോഗ്യത നേടാതിരിക്കുന്നത്. കഴിഞ്ഞ ലോകകപ്പിനും സ്വീഡന് യോഗ്യത ലഭിച്ചിരുന്നില്ല. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് കളിക്കളത്തിൽ നിന്ന് മാറ്റിനിറുത്തിയതിനെത്തുടർന്നാണ് റഷ്യയ്ക്ക് യൂറോകപ്പ് നഷ്ടമായത്. 1992ൽ യുഗോസ്ളാവിയയെ മാറ്റി നിറുത്തിയശേഷം ഇപ്പോഴാണ് മറ്റൊരു ടീമിനെ മാറ്റിനിറുത്തുന്നത്.യുദ്ധക്കെടുതികൾക്കിടയിലും യുക്രെയ്ൻ ഫൈനൽ റൗണ്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് യൂറോകപ്പുകളിലും നോക്കൗട്ട് ഘട്ടത്തിലെത്തിയിരുന്ന വെയിൽസ് പോളണ്ടിനോട് യോഗ്യതാ റൗണ്ടിലെ പ്ളേഓഫിൽ തോറ്റാണ് പുറത്തായത്. കഴിഞ്ഞ തവണ യൂറോകപ്പ് അരങ്ങേറ്റം നടത്തിയ നോർത്ത് മാസിഡോണിയയും ഫിൻലാൻഡും ഇക്കുറി യോഗ്യത നേടിയില്ല.

Advertisement
Advertisement