''കുവൈറ്റിൽ സംഭവിച്ചത് കേരളത്തിലും ഉണ്ടായേക്കാം, ഫ്ളാറ്റുകളിൽ താമസിക്കുന്നവർ അറിയാൻ''
കുവൈറ്റിലെ ഫ്ളാറ്റ് സമുച്ചയത്തിലെ അഗ്നിബാധാ ദുരന്തം അക്ഷരാർത്ഥത്തിൽ ലോകത്തെ ഞെട്ടിച്ചിരിക്കുയാണ്. ജീവൻ നഷ്‌ടമായ 49 പേരിൽ 11 മലയാളികളുണ്ടെന്നത് കേരളത്തെ അഗാധദുഖത്തിൽ ആഴ്‌ത്തിയിരിക്കുന്നു. ഇന്നലെ പ്രാദേശിക സമയം പുലർച്ചെ 4.30 (ഇന്ത്യൻ സമയം രാവിലെ 7ന്) ആയിരുന്നു സംഭവം. 195 പേരാണ് ആറുനില കെട്ടിടത്തിൽ താമസിച്ചിരുന്നത്. നല്ല ഉറക്കത്തിലായിരുന്നു മിക്കവരും. ചൂടേറ്റും ശ്വാസംമുട്ടിയും ഉണർന്നപ്പോഴേക്കും ചുറ്റും തീവലയായിരുന്നു. താഴേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചവർ പടിക്കെട്ടുകളിൽ വെന്തു മരിച്ചു.
പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. ജനാലകളിൽ നിന്ന് താഴേക്ക് ചാടിയവരും മരിച്ചു. ചിലർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഈ പശ്ചാത്തലത്തിൽ കേരളം അതീവശ്രദ്ധ ചെലുത്തണമെന്നാണ് ഐക്യരാഷ്‌ട്രസഭയിലെ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി പറയുന്നത്.
ഉയർന്ന കെട്ടിടങ്ങൾ ഉള്ളിടത്തൊക്കെ ഉള്ള ഒരു പ്രശ്നമാണ് അവിടെ ഉണ്ടായേക്കാവുന്ന അഗ്നിബാധയെന്ന് അദ്ദേഹം പറയുന്നു. കണ്ടിടത്തോളം അത്ര ഉയരമുള്ള കെട്ടിടമല്ല. താഴത്തെ നിലയിൽ നിന്ന് തീപിടിച്ചതിനാലും അതിരാവിലെ ആയതിനാൽ ആളുകൾ തീപടർന്നതിന് ശേഷം മാത്രം അറിഞ്ഞത് കൊണ്ടും ആയിരിക്കണം മരണസംഖ്യ കൂടിയതെന്നാണ് തുമ്മാരുകുടി പറയുന്നത്.
എപ്പോഴും പറയുന്നതാണ്, ഇത്തരത്തിലുള്ള അപകടങ്ങൾ കേരളത്തിലും ഉണ്ടാകും. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക, ഫ്ലാറ്റിലെ ഫയർ സിസ്റ്റം ഇടക്കിടെ ടെസ്റ്റ് ചെയ്യുക, ഫയർ ഡ്രില്ലുകൾ കാര്യമായി എടുക്കൂക, സുരക്ഷിതമായിരിക്കുക! മുരളി തുമ്മാരുകുടിയുടെ വാക്കുകൾ.
മറ്റു രാജ്യക്കാരായ ചില തൊഴിലാളികളും ദുരന്തത്തിന് ഇരയായിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കും. തെക്കൻ കുവൈറ്റിലെ അഹ്മ്മദി ഗവർണറേറ്റിലെ മാംഗഫിൽ തിരുവല്ല നിരണം സ്വദേശി കെ.ജി. എബ്രഹാം മാനേജിംഗ് ഡയറക്ടറായ എൻ. ബി.ടി.സി കമ്പനിയുടെ ക്യാമ്പിൽ താമസിച്ചിരുന്നവരാണ് ദുരന്തത്തിന് ഇരയായത്.