പ്രവാസി ലോകത്തിന്റെ വിഭവശേഷി പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി

Saturday 15 June 2024 4:33 AM IST

□നാലാമത് ലോക കേരള സഭയ്ക്ക് തുടക്കമായി
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ കഴിവും വൈദഗ്ദ്ധ്യവും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനപ്പെടുത്താൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനം നിയസഭയിലെ ആർ. ശങ്കരനാരയണൻ തമ്പി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കുവൈറ്റ്

ദുരന്തത്തിൽ ലോകകേരള സഭയുടെ അനുശോചനം അറിയിച്ച ശേഷമായിരുന്നു ഉദ്ഘാടനം .
ലോക കേരള സഭ രൂപീകൃതമായതിനു ശേഷം നടന്നിട്ടുള്ള മൂന്ന് സമ്മേളനങ്ങളിലെയും തീരുമാനങ്ങൾ നല്ല നിലയിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട് . മൂന്നാം ലോക കേരളസഭയിൽ ഉയർന്ന സുപ്രധാന നിർദേശമായിരുന്നു ലോകമെമ്പാടുമുള്ള മലയാളികൾക്കു വേണ്ടി ഡിജിറ്റൽ ഓൺലൈൻ സ്‌പെയ്സ് എന്നത്. പ്രവാസികളുടെ ആശയവിനിമയത്തിനും തൊഴിൽ അവസരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങളുടെ കൈമാറ്റത്തിനും സാംസ്‌കാരിക വിനിമയത്തിനുമായി 'ലോകകേരളം ഓൺലൈൻ' എന്ന പേരിൽ വിപുലമായ സംവിധാനം പ്രവർത്തനമാരംഭിച്ചു. നോർക്കാ റൂട്ട്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.ലോക കേരളസഭയുടെ നിർദേശപ്രകാരം പ്രവാസികളുടെ വിപുലമായ വിവരശേഖരണം ലക്ഷ്യമിട്ടു കേരളമൈഗ്രേഷൻ സർവ്വേ 2023 സംഘടിപ്പിച്ചു. പ്രവാസി യുവസംരംഭകർക്ക് കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനായി സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി എന്ന പദ്ധതി ആരംഭിച്ചു.

നവകേരള നിർമ്മിതിയുമായും പ്രവാസിക്ഷേമവുമായും വിജ്ഞാന സമൂഹം വിജ്ഞാന സമ്പദ്ഘടന എന്നിവയുമായും ബന്ധപ്പെട്ട് ഇനിയും ഏതെല്ലാം മേഖലകളിലാണ് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ പതിയേണ്ടതെന്ന് ലോക കേരള സഭ ചർച്ച ചെയ്യണം. സഭയുടെ പ്രവർത്തനങ്ങൾ എങ്ങനെ കൂടുതൽ അർത്ഥപൂർണവും വ്യാപകവും

സമഗ്രവുമാക്കാമെന്നതു സംബന്ധിച്ച അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി സർക്കാർ കാത്തിരിക്കുകയാണ്. ലോക കേരളസഭയുടെ സമീപന രേഖ സമർപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന്റെപ്രഖ്യാപനത്തോടെയാണ് ലോകകേരള സഭ ആരംഭിച്ചത്. പ്രസീഡിയം അംഗങ്ങളെ സ്പീക്കർ എ. എൻ. ഷംസീർ വേദിയിലേക്ക് ക്ഷണിച്ചു. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഡോ. ഇരുദയ രാജൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

Advertisement
Advertisement