സുരക്ഷയില്ലാത്ത കെട്ടി‌ടങ്ങൾ കേരളത്തിലും നിറയെ, ഫയർ ഫോഴ്സ് എൻ.ഒ.സി  നൽകുന്നതിൽ ക്രമക്കേട് 

Saturday 15 June 2024 4:34 AM IST

തിരുവനന്തപുരം: ഫ്ളാറ്റ് സമുച്ചയങ്ങൾ അടക്കം മതിയായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്ത വൻകിട കെട്ടിടങ്ങൾ

കേരളത്തിലും വ്യാപകം. ഇവയ്ക്ക് ഫയർ ഫോഴ്സിൽ നിന്ന് അഗ്നിസുരക്ഷ എൻ.ഒ.സി (നിരാക്ഷേപ പത്രം) ലഭ്യമായിട്ടുണ്ടെന്നും അറിയുന്നു.1500 ഓളം കെട്ടിടങ്ങൾ ഇത്തരത്തിൽ ഉണ്ടെന്നാണ് ഫയർ ഫോഴ്സ് തന്നെ അനൗദ്യോഗികമായി വിലയിരുത്തുന്നത്. ഭൂരിഭാഗവും കോഴിക്കോട്,എറണാകുളം,ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിലാണ്.സംസ്ഥാനമൊട്ടാകെ നോക്കിയാൽ പതിൻമടങ്ങാവും. ചില ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ ശുപാർശ പ്രകാരം എൻ.ഒ.സി നൽകുന്നതായി ആക്ഷേപമുണ്ട്.കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലെ കെട്ടിടങ്ങളുടെ സുരക്ഷയും ചർച്ചാവിഷയമായത്.

രണ്ട് വർഷത്തിലൊരിക്കൽ എൻ.ഒ.സി പുതുക്കണമെന്നാണ് ചട്ടം.എന്നാൽ പത്ത് വർഷമായി പുതുക്കാത്ത കെട്ടിടങ്ങൾ വരെയുണ്ടെന്ന് ഫയർഫോഴ്സ്തന്നെ പറയുന്നു.

മതിയായ അറ്റകുറ്റപ്പണി നടത്തി വർഷാവർഷം അഗ്നിരക്ഷാസേനയുടെ നിരാക്ഷേപ പത്രം (എൻ.ഒ.സി) ഉൾപ്പെടെ വാങ്ങണമെന്നാണ് ചട്ടം. എന്നാൽ, അതു പാലിക്കാറില്ല.

മെഡിക്കൽ കാേളേജിൽ

ഗുരുതരാവസ്ഥ

ഏറ്റവും കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടിത്തമുണ്ടായാൽ നിലവിലെ സ്ഥിതി അനുസരിച്ച് അത് ഗുരുതരമാകും.തുരുമ്പി പഴകിയ ഫയർ എക്സ്റ്റിൻഗ്യൂഷറുകളും പ്രവർത്തന രഹിതമായ വാട്ടർ സ്പ്രെയറുമാണ് അവിടെയുള്ളത്.

വർഷത്തിൽ രണ്ട് തവണ ഫയർ ഓഡിറ്റ് നടത്തി ഫയർഫോഴ്സ് ന്യുനതകൾ കണ്ടെത്തി പരിഹരിക്കാൻ നിർദ്ദേശം നൽകുന്നുണ്ടെങ്കിലും അത് നടപ്പാകാറില്ല.

സെക്രട്ടേറിയറ്റിൽ

വൈദ്യുതി വില്ലൻ

# പഴയ കെട്ടിടമായ സെക്രട്ടേറിയറ്റിൽ നവീകരണത്തിന്റെ ഭാഗമായി പലതരത്തിലുള്ള ഉപകരണങ്ങൾ വ്യാപകമായി സജ്ജമാക്കാറുണ്ട്.അതിനുള്ള വൈദ്യുതി താങ്ങാൻ വയറിംഗ് സംവിധാനത്തിന് കഴിയില്ലെന്ന് ഫയർ ഫോഴ്സ് സൂചന നൽകിയിട്ടുണ്ട്. പക്ഷേ, പരിഹരിച്ചിട്ടില്ല.

# പല വാതിലുകളും തുറക്കാൻ കഴിയാത്തവിധം സ്ഥിരമായി ബ്ളോക്ക്ചെയ്തിരിക്കുകയാണ്. അത്യാഹിതം സംഭവിച്ചാൽ പുറത്തേക്കുള്ള രക്ഷാമാർഗങ്ങളാണ് അടച്ചുവച്ചിരിക്കുന്നത്. ഫയർ എക്സ്റ്റിൻഗ്യൂഷറുകളും കുറവാണ്.

#വർഷത്തിൽ രണ്ട് തവണ പരിശോധിച്ച് നിർദ്ദേശങ്ങളും ശുപാർശകളും റിപ്പോർട്ടായി അതത് ജില്ലാ കളക്ടർമാർക്ക് നൽകുന്നുണ്ടെങ്കിലുംഅത് കാര്യമായി എടുക്കാറില്ല.

13410:

സംസ്ഥാനത്ത്

ഈ വർഷം ലഭിച്ച

എൻ.ഒ.സി അപേക്ഷകൾ

9511:

അനുമതി നൽകിയത്

1067:

നിരസിച്ചത്

2832:

തീർപ്പാക്കാനുള്ളത്

ഫയർ ഓഡിറ്റ് നടത്തിയ കെട്ടിടങ്ങൾ അത് പാലിക്കാറില്ല.അതിൽ പരിശോധന വേണം.എൻ.ഒ.സി തോന്നുപടി നൽകുന്നുണ്ടോയെന്ന് അറിയില്ല.അത് വിജിലൻസ് വിഭാഗം അന്വേഷിക്കണം.

ബി.സന്ധ്യ

മുൻ ഫയർഫോഴ്സ് മേധാവി.

Advertisement
Advertisement