അദ്ധ്യാപകർ ഇന്ന് കൂട്ട അവധിയിൽ, ശനി പ്രവൃത്തി ദിനത്തിൽ മാറ്റമില്ലെന്ന് മന്ത്രി
തിരുവനന്തപുരം :ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ സ്കൂളുകൾക്ക്പ്രവൃത്തിദിനമായിരിക്കുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി.
ഇന്ന് കൂട്ട അവധിയെടുത്ത്പ്രതിഷേധിക്കുമെന്ന് അദ്ധ്യാപക സംഘടനകൾ.
ഇതേചൊല്ലി വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേംബറിൽ ചേർന്ന ക്യു.ഐ.പി യോഗം അലസി.
യോഗം കഴിഞ്ഞയുടൻ ഇന്ന് പ്രവൃത്തിദിനമാണെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പിന്റെ സർക്കുലർ പുറത്തിറങ്ങി. ഇന്നത്തെ അദ്ധ്യാപക പരിശീലനം റദ്ദാക്കി.
അദ്ധ്യാപക പരിശീലനദിനമായതിനാൽ ഇന്ന് അവധി നൽകണമെന്നും മറ്റ് ശനിയാഴ്ചകളുടെ കാര്യത്തിൽ തുടർചർച്ച വേണമെന്നും ആയിരുന്നു അദ്ധ്യാപക സംഘടനകളുടെ ആവശ്യം.
ഇളവ് നൽകിയാൽ കോടതി അലക്ഷ്യമാകുമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. കുട്ടികളുടെ മാനസിക സമ്മർദ്ദവും അദ്ധ്യാപകരുടെ ജോലിഭാരവും പഠനാനുബന്ധ പ്രവർത്തനങ്ങൾ നടത്താനുള്ള ബുദ്ധിമുട്ടും കോടതിയെ ബോദ്ധ്യപ്പെടുത്തുന്നതിൽ വിദ്യാഭ്യാസവകുപ്പ് പരാജയപ്പെട്ടെന്ന് അദ്ധ്യാപക സംഘടനകൾ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ച് പ്രൈമറിതലത്തിൽ 200 പ്രവൃത്തിദിനങ്ങൾ മതി എന്ന നിർദേശം പിന്നീട് ആലോചിക്കാമെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സംഘടനകളോട് ആവശ്യപ്പെട്ടു.
അദ്ധ്യാപക സംഘടനാ നേതാക്കളായ കെ.അബ്ദുൾ മജീദ് (കെ.പി.എസ്.ടി.എ), ഒ.കെ. ജയകൃഷ്ണൻ (എ.കെ.എസ്.ടി.യു) കെ.എം.അബ്ദുള്ള (കെ.എസ്.ടി.യു), ബിനീഷ് (കെ.എസ്.ടി.എ), ഗോപകുമാർ (എൻ.ടി.യു). ഹരീഷ് (കെ.എസ്.ടി.സി), തമീമുദ്ദീൻ (കെ.എ.എം.എ) എന്നിവർ പങ്കെടുത്തു.
അവധിദിവസം സ്കൂൾ
തസ്തിക നിർണയ ഡ്യൂട്ടി
# എതിർത്ത് അദ്ധ്യാപകർ
തിരുവനന്തപുരം: തസ്തികനിർണയം സ്ഥിരീകരിക്കാനുള്ള ഓൺലൈൻ നടപടികൾ പൂർത്തിയാക്കാൻ ഞായറാഴ്ചയും ബക്രീദ് ദിനത്തിലും ചില ജില്ലകളിൽപ്രഥമാദ്ധ്യാപകർക്ക് ഡ്യൂട്ടി നൽകിയതിൽ പ്രതിഷേധം. സഹാദ്ധ്യാപകരും ആ ദിവസങ്ങളിൽ എത്തേണ്ടിവരുമെന്ന് അദ്ധ്യാപക സംഘടനകൾ ചൂണ്ടിക്കാട്ടി.
ഈ ഞായറാഴ്ച കാസർകോട്, കോട്ടയം, തൃശൂർ ജില്ലകളിലെ പ്രഥമാദ്ധ്യാപകർ തസ്തിക നിർണയ പ്രൊപ്പോസലുകൾക്ക് സ്ഥിരീകരണം നൽകണമെന്നാണ് നിർദ്ദേശം. ബക്രീദ് ദിനമായ 17ന് പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെഹെഡ്മാസ്റ്റർമാരാണ് ഇതു ചെയ്യേണ്ടത്.
സെർവറിൽ തിരക്ക് കുറയ്ക്കാനാണ് ക്രമീകരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. എല്ലാ ജില്ലകൾക്കുമായി
16 മുതൽ 20 വരെയുള്ള ദിവസങ്ങളാണ് സമന്വയ പോർട്ടലിൽക്രമീകരിച്ചിരിക്കുന്നത്.
അവധിദിനങ്ങൾ അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു.
സർക്കുലർ പിൻവലിച്ച് പുതിയത് പ്രസിദ്ധീകരിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ എന്നിവർ ആവശ്യപ്പെട്ടു.
ഉച്ചഭക്ഷണഫണ്ട് ഉപയോഗിച്ച്
കാർ വാങ്ങിയതിനെതിരെ പ്രതിഷേധം
തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണത്തുക ഉപയോഗിച്ച് കാർ ലീസിനെടുത്തതിനെതിരെ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളുടെ പ്രതിഷേധം. എൽ.പി സ്കൂൾ ഉച്ചഭക്ഷണത്തുകയിൽ രണ്ടുരൂപ വെട്ടിക്കുറച്ച് പ്രതിസന്ധി സൃഷ്ടിച്ചിരിക്കെ, ഉച്ചഭക്ഷണത്തുക ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് കാർ ലീസിനെടുത്ത നടപടി പാവപ്പെട്ടവരെ കൊഞ്ഞനം കുത്തുന്നതിന് തുല്യമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു.
നടപടി അടിയന്തരമായി പിൻവലിക്കണം. സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് കുട്ടികളുടെ എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് തുക പോലും നൽകിയിട്ടില്ല. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് മൂന്ന് വർഷമായി സർക്കാർ ഫണ്ട് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിൽ പുതിയ കാറുകൾ വാങ്ങിയ നടപടി ന്യായീകരിക്കാനാവില്ലെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ്, ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ എന്നിവർ ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി 14 ടാറ്റ നെക്സോൺ ഇ.വി മാക്സ് കാറുകൾ ഇന്നലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറി. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇ - കാറുകളുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. 14 ജില്ലകളിലെ ഓഫീസ് ആവശ്യത്തിനായാണ് അഞ്ചുവർഷത്തെ ലീസ് വ്യവസ്ഥയിൽ കാറുകൾ നൽകിയത്.
സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനം: ക്ലസ്റ്റർ മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇന്ന് പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. അദ്ധ്യാപകർക്ക് ഇന്ന് നടത്താനിരുന്ന ക്ലസ്റ്റർ പരിശീലനം മറ്റൊരു ദിവസത്തേക്ക് മാറ്റി. ആഴ്ചയിൽ പൊതു അവധിയുണ്ടെങ്കിൽ അവധി ദിനത്തിലെ ടൈംടേബിൾ അനുസരിച്ചായിരിക്കും ശനിയാഴ്ചത്തെ ക്ലാസുകൾ. ആറ് പ്രവൃത്തിദിനങ്ങൾ വരുന്ന ആഴ്ചകളിലെ ശനിയാഴ്ചകളിൽ ആദ്യത്തേതിൽ തിങ്കൾ, രണ്ടാമത്തേതിൽ ചൊവ്വ എന്ന ക്രമത്തിൽ ടൈംടേബിൾ ക്രമീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.