സ്വപ്നഭവനത്തിൽ മൗനത്തിന്റെ കച്ചപുതച്ച് ബാഹുലേയൻ
മലപ്പുറം: സാമ്പത്തിക ബുദ്ധിമുട്ടുകൾപേറി താൻ കെട്ടിപ്പടുത്ത പുലാമന്തോളിലെ വീട്ടിലേക്ക് മൗനത്തിന്റെ കച്ചപുതച്ച് അവസാനം ബാഹുലേയൻ എത്തി. സ്വപ്നങ്ങൾ ബാക്കിയാക്കി മടക്കമില്ലാത്ത യാത്രയ്ക്കായി. കണ്ണാ. ഇങ്ങനെ മടങ്ങിവരാനാണോ നീ വിമാനം കയറിയതെന്ന് പറഞ്ഞു അമ്മ ഓമന പൊട്ടിക്കരഞ്ഞു, പിന്നെ തളർന്നുവീണു. ഭാര്യ പ്രവീണ നിറകണ്ണുകളോടെ അന്ത്യചുംബനം നൽകി. അച്ഛൻ വേലായുധൻ മോനേ എന്ന് വിളിച്ച് നിലത്തിരുന്ന് വിലപിച്ചു.
ഇന്നലെ വൈകിട്ട് 3.45ന് ബാഹുലേയന്റെ മൃതദേഹം എത്തിച്ചപ്പോൾ മരക്കാടത്ത്പറമ്പ് വീട് അതിവൈകാരിക നിമിഷങ്ങൾക്കാണ് സാക്ഷിയായത്. ബാഹുലേയൻ ചെണ്ട കൊട്ടുകയും പ്രാർത്ഥിക്കാൻ പോകുകയും ചെയ്യാറുള്ള ക്ഷേത്രത്തിന് സമീപം തന്നെ പൊതുദർശനത്തിനും സ്ഥലമൊരുങ്ങി. വൻ ജനപ്രവാഹം ബാഹുലേയനെ കാണാൻ ഒഴുകിയെത്തി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, വി.കെ. ശ്രീകണ്ഠൻ എം.പി, ജില്ലാ കളക്ടർ വി.ആർ. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ എന്നിവരും വീട്ടിലെത്തിയിരുന്നു. അഞ്ചോടെ ശാന്തിതീരത്തേക്ക് കൊണ്ടുപോയ ഭൗതികശരീരം ആറിന് സംസ്‌കരിച്ചു. കടങ്ങൾ തീർക്കാനും വീടുപണി പൂർത്തിയാക്കാനും പ്രവാസ ലോകത്തെത്തിയ ബാഹുലേയൻ സ്വപ്നങ്ങൾ ഓരോന്നായി സാക്ഷാത്കരിക്കുന്നതിനിടെയാണ് കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ചത്.