ശ്രീഹരിക്കും ഷിബുവിനും നാട് നാളെ വിടനൽകും
ചങ്ങനാശേരി: ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരി, പായിപ്പാട് കടുങ്ങാട്ടായ പാലത്തിങ്കൽ ഷിബു വർഗീസ് എന്നിവരുടെ മൃതദേഹം നാട്ടുകാരും ബന്ധുക്കളും ചേർന്ന് നിറകണ്ണുകളോടെ ഏറ്റുവാങ്ങി. നെടുമ്പാശേരിയിൽ നിന്ന് പൊലീസ് അകമ്പടയിൽ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ഇരുവരുടേയും മൃതദേഹമെത്തിച്ചത്. ശ്രീഹരിയുടെ ഭൗതിക ശരീരം മുളയ്ക്കാം തുരുത്തി യൂദാപുരം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ രാവിലെ 8 ന് ഇത്തിത്താനത്തെ വീട്ടിലെത്തിക്കും. പൊതുദർശനത്തിനു ശേഷം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിലാണ് സംസ്കാരം.
പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷിബു വർഗീസിന്റെ മൃതദേഹം നാളെ രാവിലെ 8ന് പായിപ്പാട് മച്ചിപള്ളിയിലെ വീട്ടിലെത്തിക്കും. രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പായിപ്പാട് സെന്റ് ജോർജ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിലാണ് സംസ്കാരം.
മെക്കാനിക്കൽ എൻജിനിയറിംഗ് പൂർത്തിയാക്കിയ ശ്രീഹരി കഴിഞ്ഞ അഞ്ചിനാണ് കുവൈറ്റിലെ സൂപ്പർമാർക്കറ്റിന്റെ കൺസ്ട്രക്ഷൻ വർക്കുമായി ബന്ധപ്പെട്ട ജോലിക്കു പോയത്. പിതാവ് പ്രദീപ് 10 വർഷമായി കുവൈറ്റിലാണ്. ഷിബു വർഗീസ് 10 വർഷമായി എൻ.ബി.ടി.സി കമ്പനിയിൽ അക്കൗണ്ടന്റാണ്. ഇതേ കമ്പനിയിലെ ചീഫ് അക്കൗണ്ടന്റാണ് സഹോദരൻ ഷിജു.