മാനിനെ വേട്ടയാടിയ പ്രതികൾ പിടിയിൽ
എടക്കര: ഊട്ടിയിൽ നിന്ന് വേട്ടയാടിയ മാനിന്റെ ഇറച്ചിയും ശരീര ഭാഗങ്ങളും മരുതയിലെ വീട്ടിൽ നിന്നും പോത്തുകല്ല് വനം വകുപ്പ് അധികൃതർ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വഴിക്കടവ് സ്വദേശികളായ എടക്കാട്ടിൽ അമീൻ ഫൈസൽ മത്തളപ്പാറ, തണ്ടുപാറ മുഹമ്മദ് റാഷി മരുത കെട്ടുങ്ങൽ എന്നിവർ പിടിയിലായി. കുമ്പങ്ങാടൻ ജംഷീർ ആനമറി, ഗൂഡല്ലൂർ സ്വദേശികളായ മഹേഷ്, ബാബു എന്നിവരാണ് ഒളിവിലാണ്. മത്തളപ്പാറ അമീൻ ഫൈസലിന്റെ വീട്ടിൽ നിന്നാണ് ഇറച്ചി, മാനിനെ വെടി വെക്കാൻ ഉപയോഗിച്ച നാടൻ തോക്ക് എന്നിവ പിടിച്ചെടുത്തത്. ഊട്ടിക്ക് സമീപമുള മുത്തങ്ങാട് വനത്തിൽ നിന്നാണ് ഇവർ വേട്ട നടത്തിയത്. തമിഴ്നാട് വനം അധികൃതർ അറിയിച്ചതിനെ തുടർന്നാണ് അധികൃതർ മരുതയിലെ വീട്ടിൽ പരിശോധന നടത്തിയത്. ഇവർ സ്ഥിരം നായാട്ട് സംഘമാണെന്നും കാട്ടുമൃഗങ്ങളെ യഥേഷ്ടം ലഭിക്കുന്നതാണ് തമിഴ്നാട്ടിലേക്ക് എത്താൻ കാരണമെന്നും അധികൃതർ പറഞ്ഞു. പ്രതികളെ തമിഴ്നാട് വനം അധികൃതർക്ക് കൈമാറി. ഊട്ടിയിൽ നിന്നും മോഷ്ടിച്ച എരുമയുടെ ഇറച്ചി കാട്ടിറച്ചിയാണെന്ന പേരിൽ വഴിക്കടവിൽ വില്പന നടത്തിയ സംഭവത്തിൽ പ്രതികളിൽ ഒരാളുടെ പേരിൽ കേസ് നിലവിലുണ്ട്. റെയ്ഞ്ചർ ബോബി കുമാർ, ഡപ്യൂട്ടി റെയ്ഞ്ചർ വിനോദ് കൃഷ്ണൻ, ഫോറസ്റ്റർമാരായ ആർ. ഷിജു, കെ.സുജിത്, ലാൽ വി.നാഥ് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികൾ