വാഹനങ്ങൾ നിറഞ്ഞു, വികസനം കാത്ത് ടി.കെ റോഡ്
പത്തനംതിട്ട : ജില്ലയുടെ കിഴക്കൻ മേഖലയെ എം.സി റോഡുമായി ബന്ധിപ്പിക്കുന്ന തിരുവല്ല - കുമ്പഴ (ടി.കെ റോഡ്) പാതയിൽ വാഹനത്തിരക്കേറിയത് ഗതാഗതക്കുരുക്കിനൊപ്പം അപകടങ്ങൾക്കും കാരണമാകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇടറോഡുകളിലൂടെ ടി.കെ റോഡിലേക്ക്
എത്തുവന്ന വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. ടി.കെ റോഡിലെ പ്രധാന ജംഗ്ഷനുകളിൽ ഗതാഗത പ്രശ്നങ്ങളും പതിവാണ്. ഒാഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആശുപത്രികളിലും മറ്റും സമയത്ത് എത്താൻ കഴിത്ത സാഹചര്യമുണ്ടാക്കുന്നു. ഏതു സമയത്തും ടി.കെ റോഡിൽ വാഹനത്തിരക്കാണ്. തിരുവല്ലയെയും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയെയും ബന്ധിപ്പിക്കുന്ന സമാന്തര പാതയുണ്ടായിരുന്നുവെങ്കിൽ ടി.കെ റോഡിൽ ഗതാഗതക്കുരുക്കിന് ശമനമായേനെ.
ടി.കെ റോഡ് നീളം : 34 കി.മീ.
ടി.കെ റോഡിലേക്ക് ബന്ധിപ്പിക്കുന്ന
ഇടറോഡുകൾ : 35
(പത്തനംതിട്ട - കോഴഞ്ചേരി 15, കോഴഞ്ചേരി - തിരുവല്ല 20)
അപകട വളവുകൾ, പാലങ്ങൾക്ക് വീതികുറവ്
1.വാര്യാപുരം കൊല്ലൻപടി, തണുങ്ങാട്ടിൽപാലം, തോട്ടപ്പുഴശ്ശേരി വില്ലേജ് ഓഫീസ് പടി, മുട്ടുമൺ കനാൽ, ഇരവിപേരൂർ പോസ്റ്റ് ഓഫീസ് പടി, പാടത്തുപാലം, കറ്റോട് പാലം ഉൾപ്പെടെ ചെറിയ പാലങ്ങൾക്ക് വീതിയില്ല.
2.വാര്യാപുരം, ഇലന്തൂർ ജംഗ്ഷൻ, തെക്കേമല, കോഴഞ്ചേരി, പുല്ലാട്, കുമ്പനാട്, ഇരവിപേരൂർ, തോട്ടഭാഗം, കറ്റോട്, മഞ്ഞാടി എന്നിവിടങ്ങളിൽ അപകട സാദ്ധ്യതയേറെ. തിരക്കേറിയ ഇലന്തൂർ ജംഗ്ഷനിൽ ഗതാഗത നിയന്ത്ര സംവിധാനമില്ല.
3.വാര്യാപുരം, കാരൂർ, ഇലന്തൂർ ബ്ലോക്ക് ഓഫീസ് പടി, തുണ്ടഴം, തെക്കേമല, മാരാമൺ, മുട്ടുമൺ കനാൽ പാലത്തിനു സമീപം, കുമ്പനാട് ഹെബ്രോൺപുരം, വള്ളംകുളം പാലത്തിനു സമീപം, കറ്റോട്, മീന്തലക്കര, മഞ്ഞാടി എന്നിവിടങ്ങളിലെ കൊടും വളവുകളും കയറ്റിറക്കങ്ങളും കാരണം ദൂരെ നിന്ന് വാഹനങ്ങളെ കാണാനാകുന്നില്ല.
പത്തനംതിട്ട, കോന്നി , റാന്നി, കോഴഞ്ചേരി, മല്ലപ്പള്ളി, ചെങ്ങന്നൂർ ഭാഗത്തേയ്ക്കും തിരിച്ചുമുള്ള യാത്രക്കാർ ടി.കെ റോഡിനെ ആശ്രയിക്കുന്നു.
ബസ് സർവീസ് : പത്തനംതിട്ടയിൽ നിന്ന് ആറൻമുള, തിരുവല്ല, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ഭാഗങ്ങളിലേക്ക്.
'' റോഡ് വീതി കൂട്ടാനും സമാന്തര റോഡുകൾക്കും പദ്ധതികളില്ല. വാര്യാപുരം വളവ് മാറ്റിയെടുക്കാനുള്ള പദ്ധതിക്ക് അംഗീകാരം കിട്ടേണ്ടതുണ്ട്.
പൊതുമരാമത്ത് അധികൃതർ