'കോളനി' എന്ന പദം ഒഴിവാക്കി; പുതിയ ഉത്തരവിറക്കിയ ശേഷം മന്ത്രി കെ രാധാകൃഷ്‌ണൻ രാജിവച്ചു

Tuesday 18 June 2024 3:49 PM IST

തിരുവനന്തപുരം: 'കോളനി' എന്ന പദം ഒഴിവാക്കി ഉത്തരവിറക്കി മന്ത്രി കെ രാധാകൃഷ്‌ണൻ. മുഖ്യമന്ത്രിക്ക് രാജി സമർപ്പിക്കുന്നതിന് മുൻപാണ് അദ്ദേഹം പുതിയ ഉത്തരവിറക്കിയത്. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം.

കോളനി എന്ന അഭിസംബേധന അവമതിപ്പും താമസക്കാരിൽ അപകർഷതാബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം. അടിമത്വത്തെ സൂചിപ്പിക്കുന്ന പദമാണിത്. എല്ലാ കോളനികളുടെയും പേര് മാറ്റണമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. കോളനിയ്ക്ക് പകരം അനുയോജ്യമായ പേരിന് ജനങ്ങളുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ സർക്കാർ ഉപയോഗിക്കുന്ന കോളനി പദങ്ങൾ ഒഴിവാക്കും. പകരം കോളനികൾ ഇനി നഗർ എന്നറിയപ്പെടും. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് എന്ന പേര് പ്രകൃതിയെന്നുമാക്കി. ഓരോ പ്രദേശത്തിനും താൽപര്യമുള്ള കാലാനുസൃതമായ പേരുകൾ ഉപയോഗിക്കാം. വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദേശിക്കുന്നു.

വെെകിട്ട് മൂന്ന് മണിയോടെ ക്ലിഫ് ഹൗസിലെത്തിയാണ് കെ രാധാകൃഷ്ണൻ രാജി സമർപ്പിച്ചത്. ആലത്തൂരിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് രാജി. പൂർണ സംതൃപ്തനായാണ് മടക്കമെന്നും കഴിയുന്നതൊക്കെ ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നതി എംപവർമെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നോളജ് സിറ്റി പ്രഖ്യാപനവുമായിരുന്നു മന്ത്രി എന്ന നിലയിലെ അദ്ദേഹത്തിന്റെ അവസാന പരിപാടി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി ക്ഷേമ പ്രവർത്തനങ്ങൾ മാത്രം നടത്താതെ അവരെ സംരംഭകരാക്കി വളർത്തുക കൂടിയാണ് ഉന്നതി പദ്ധതിയുടെ ലക്ഷ്യം. മികച്ച പഠനം നേടിയവർക്ക് സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷി ഉണ്ടാക്കുകയാണ് ഉന്നതി പദ്ധതിയിലൂടെ ചെയ്യുന്നത്.

691 പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വിദേശ സർവകലാശാലകളിൽ അയച്ച് പഠിപ്പിക്കാൻ സാധിച്ചു. 255 കുട്ടികൾ ഈ സെപ്റ്റംബറിൽ വിദേശത്തേക്ക് പോകുന്നുണ്ട്. 150 ഗോത്രവർഗ്ഗ കുട്ടികൾ എയർഹോസ്റ്റസുമാരായി ജോലി ചെയ്യുന്നു. ഗോത്രവർഗ്ഗ യുവാക്കളെ പൈലറ്റുമാരാക്കുന്നതിനുള്ള വിംഗ്സ് പദ്ധതിയിലൂടെ കൂടുതൽ പൈലറ്റുമാരെ ഇനിയും സൃഷ്ടിക്കും. അന്താരാഷ്ട്ര വിമാനം പറത്തുന്നതിനുള്ള പരിശീലനം നേടുന്നതിന് അഞ്ച് കുട്ടികൾക്ക് പ്രത്യേക സാമ്പത്തിക സഹായവും നൽകി. 1285 കേന്ദ്രങ്ങളിൽ ഇൻറർനെറ്റ് കണക്ഷൻ എത്തിച്ചു. 17 കേന്ദ്രങ്ങളിൽ കൂടി വൈദ്യുതി എത്തിയാൽ 100% വൈദ്യുതീകരിക്കപ്പെട്ട ആദ്യ സംസ്ഥാനമായി കേരളം മാറും. അർഹതപ്പെട്ട ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭിക്കണമെന്ന് തന്നെയാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി കുറച്ച് പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement