തുണി മടക്കിവയ്ക്കാൻ വൈകി: പിതാവ് പത്ത് വയസുകാരിയുടെ തോളെല്ലും കൈയും ചവിട്ടിയൊടിച്ചു

Wednesday 19 June 2024 4:52 AM IST

കുണ്ടറ: തുണി മടക്കിവയ്ക്കാൻ വൈകിയെന്ന് ആരോപിച്ച് പത്ത് വയസുകാരിയെ ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച പിതാവ് അറസ്റ്റിൽ. കൊറ്റങ്കര മനക്കര കിഴക്കതിൽ മിടുക്കൻ ഷിബു എന്നറിയപ്പെടുന്ന വി.ഷിബുവിനെയാണ് (37) കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ഷിബുവിന്റെ മൂത്ത മകൾക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഷിബു താമസിക്കുന്ന കേരളപുരത്തെ വാടകവീട്ടിലായിരുന്നു സംഭവം.

രാവിലെ അമ്മ ജോലിക്ക് പോകും മുമ്പ് കട്ടിലിൽ കിടക്കുന്ന തുണി മടക്കി വയ്ക്കണമെന്ന് ഷിബു മകളോട് പറഞ്ഞിട്ട് പുറത്തേക്ക് പോയി. തിരികെയെത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചു. ഇതിനിടയിലാണ് മകളെ ക്രൂരമായി മർദ്ദിച്ചത്. കുട്ടിയുടെ മുഖത്ത് അടിച്ച ശേഷം കാൽ കൊണ്ട് മുതുകിൽ ചവിട്ടി വീഴ്ത്തി. തുടർന്ന് തല പിടിച്ച് കതകിൽ ശക്തിയായ ഇടിച്ചു.

കുട്ടിയുടെ തോളെല്ലും കൈയും ഒടിഞ്ഞു. സംഭവ സമയത്ത് ഷിബുവും സുഹൃത്തുക്കളും കൂടാതെ ഷിബുവിന്റെ ഇളയ മകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വേദനകൊണ്ട് കുട്ടി ബഹളം വച്ചതോടെ ഷിബുവും സുഹൃത്തുക്കളും ചേർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഈ സമയം കുട്ടിയുടെ അമ്മയും ആശുപത്രിയിലെത്തി. വീണ് പരിക്കേറ്റെന്നാണ് ഷിബു ഭാര്യയോട് പറഞ്ഞത്.

പിന്നീട് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് അമ്മയോടൊപ്പം പോകുന്നതിനിടയിലാണ് അച്ഛൻ മർദ്ദിച്ച വിവരം കുട്ടി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ അമ്മ കുണ്ടറ പൊലീസിൽ പരാതി നൽകി. പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

2022ൽ ഷിബുവിന്റെ അമ്മയുടെ അച്ഛനെ കൊലപ്പെടുത്തിയ കേസിലെ ദൃക്‌സാക്ഷിയാണ് മർദ്ദനമേറ്റ മൂത്ത മകൾ. കേസിൽ അടുത്തയാഴ്ച വിചാരണ നടപടി തുടങ്ങാനിരിക്കുകയാണ്. ഷിബുവിനെതിരെ സാക്ഷി പറഞ്ഞതിലുള്ള വൈരാഗ്യമോ കേസിൽ മൊഴിമാറ്റിപ്പറയാൻ വേണ്ടിയോ ആയിരിക്കാം മകളെ മർദ്ദിച്ചതെന്നാണ് പൊലീസ് നിഗമനം. കൊലപാതകശ്രമം, ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയത്. കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

Advertisement
Advertisement