കാട്ടാങ്ങലിലെ കുടിവെള്ള വിതരണത്തിന് പുതിയ പദ്ധതി വേണം: മനുഷ്യാവകാശ കമ്മിഷൻ

Wednesday 19 June 2024 12:55 AM IST
കുടിവെള്ള വിതരണം

കോഴിക്കോട്: കാട്ടാങ്ങൽ പ്രദേശത്ത് കുടിവെള്ളം മുടങ്ങാതിരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സമഗ്ര ജലവിതരണ പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ജല അതോറിറ്റി സൂപ്രണ്ടിംഗ് എൻജിനീയർക്കാണ് കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം കമ്മിഷനിൽ സമർപ്പിക്കണം. കുടിവെള്ളം നിഷേധിക്കുക എന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. പരാതിയിൽ അടിയന്തര പരിഹാരം കാണാൻ ജല അതോറിറ്റി സത്വര നടപടികൾ സ്വീകരിക്കണം.

കൊടുവള്ളി ജല അതോറിറ്റിയുടെ കീഴിലുള്ള കാട്ടാങ്ങൽ പ്രദേശത്ത് മൂന്നു മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി. 50 വർഷം പഴക്കമുള്ള മണ്ണിലിടം പമ്പ് ഹൗസിൽ നിന്നാണ് ചാത്തമംഗലം പഞ്ചായത്തിലേക്ക് കുടിവെള്ള വിതരണം നടത്തുന്നതെന്നും കാലപഴക്കമുള്ള എ.സി. പൈപ്പുകൾ നിരന്തരം പൊട്ടുന്നതു കാരണമാണ് ജല വിതരണം മുടങ്ങാറുള്ളതെന്നും കൊടുവള്ളി റൂറൽ വാട്ടർ സപ്ലൈ അസിസ്റ്റന്റ് എൻജിനീയർ കമ്മീഷനെ അറിയിച്ചു. ഇവ മാറ്റി സ്ഥാപിക്കാനുള്ള പ്രൊപ്പോസൽ ഉയർന്ന ഓഫീസുകളിൽ സമർപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലിൽ ചെറുപുഴയിലെ ജലനിരപ്പ് താഴ്ന്നതു കാരണം നീരൊഴുക്ക് നിലച്ച മട്ടാണെന്നും കാട്ടാങ്ങൽ ഭാഗത്ത് 5 മണിക്കൂർ മാത്രമാണ് ജലവിതരണം ചെയ്യാൻ കഴിയുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. കാട്ടാങ്ങൽ ഭാഗത്ത് ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതി 2025 ൽ കമ്മിഷൻ ചെയ്യാനാകും. പദ്ധതി പൂർത്തിയായാൽ ജലവിതരണം കാര്യക്ഷമമാക്കാമെന്നും റിപ്പോർട്ടിലുണ്ട്. കാട്ടാങ്ങൽ സ്വദേശി. പ്രൊഫ. വർഗീസ് മാത്യൂ സമർപ്പിച്ച പരാതിയിലാണ് നടപടി.

Advertisement
Advertisement