'ബോംബ്  നിർമിക്കുന്നവരുടെ  ഹബ്ബാണ് ആളൊഴിഞ്ഞ  വീടുകൾ';  എരഞ്ഞോളി സ്ഫോടനത്തിൽ വെളിപ്പെടുത്തൽ

Wednesday 19 June 2024 3:44 PM IST

കണ്ണൂർ: ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ തേങ്ങ പെറുക്കാനെത്തിയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രദേശവാസിയായ യുവതി. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്ന് അയൽവാസിയായ സീന വെളിപ്പെടുത്തി. ആരെങ്കിലും ഇക്കാര്യം തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബറിഞ്ഞ് നശിപ്പിക്കുമെന്നും യുവതി വ്യക്തമാക്കി. ഇന്നലെ മരിച്ച വേലായുധന്റെ അയൽവാസിയാണ് സീന.

'നമുക്ക് ജീവിക്കണം, ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബ് ആണ്. ആരെങ്കിലും ഇക്കാര്യം തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബറിഞ്ഞ് നശിപ്പിക്കും. ഇവിടെ ജീവിക്കാൻ അനുവദിക്കില്ല. ഭയമില്ലാതെ ഇവിടെ ജീവിക്കണം. എന്റെ വെളിപ്പെടുത്തൽ ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാ‌ർ ബോംബ് എടുത്തുമാറ്റി. സഹികെട്ടാണ് എല്ലാം തുറന്നുപറയുന്നത്', യുവതി വ്യക്തമാക്കി.

എരഞ്ഞോളി വാടിയിൽ പീടിക കുടക്കളം റോഡിൽ നിടങ്ങോട്ടും കാവിന് സമീപം അയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധനാണ് (85) ഇന്നലെ ബോംബ് പൊട്ടിത്തെറിച്ച് ദാരുണമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രദേശത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സംഭവം നടന്ന വീട് കഴിഞ്ഞ കുറേ വർഷങ്ങളായി പൂട്ടിയിട്ടിരിക്കുകയായിരുന്നു.

വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ വേലായുധൻ മുന്നിൽ കണ്ട സ്റ്റീൽ പാത്രം തുറക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്ഫോടനവും നിലവിളിയും കേട്ടെത്തിയ അയൽവാസികൾ വലതുകൈ അറ്റുതൂങ്ങിയ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന വേലായുധനെയാണ് കണ്ടത്. ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Advertisement
Advertisement