ആരോഗ്യ, കൃഷി, വ്യവസായ രംഗങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിദ്യാർത്ഥികളുടെ ശ്രമം ഉണ്ടാകണമെന്ന് മന്ത്രി ആർ ബിന്ദു

Wednesday 19 June 2024 8:38 PM IST

തിരുവനന്തപുരം: കേരളം ആർജ്ജിച്ച വൈജ്ഞാനിക മൂലധനത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ജനജീവിതം മെച്ചപ്പെടുത്തുന്നതിനും കേരളത്തിന്റെ സമ്പദ്ഘടന വിപുലീകരിക്കുന്നതിനുമുള്ള മൂർത്തമായ ശ്രമങ്ങൾ സാങ്കേതിക വിദ്യാഭ്യാസത്തിൽ പരിജ്ഞാനം നേടുന്ന വിദ്യാർത്ഥികൾ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു. സാങ്കേതിക സർവ്വകലാശാല ആരംഭിക്കുന്ന സ്റ്റാർട്ടപ്പ് സെല്ലിന്റെയും ഐ പി ആർ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിന്റെ അടിസ്ഥാന മേഖലകളായ വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, വ്യവസായം തുടങ്ങിയവയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങൾ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ ജീവിതത്തിലെ സുപ്രധാനമായ കടമയായി വിദ്യാർത്ഥികൾ ഇത് കണക്കാക്കണമെന്നും ഡോ. ബിന്ദു അഭിപ്രായപ്പെട്ടു.

തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള ബന്ധം സുഘടിതമായി രൂപപ്പെടുത്തിയെടുക്കാനും കൂടുതൽ നൂതനാശയങ്ങളെ പ്രായോഗിക തലത്തിൽ ആവിഷ്‌ക്കരിക്കാനും ഗവേഷണപരമായ ഉത്തരവാദിത്തങ്ങൾ കൂടുതൽ മികവോടെ ഏറ്റെടുക്കാനും സാങ്കേതിക സർവ്വകലാശാലയുടെ ഉദ്യമങ്ങൾക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 1000 പ്രൊജ‌ക്‌ടുകൾ ഏറ്റെടുത്ത് പരിഹരിക്കുവാൻ പദ്ധതി തയ്യാറാക്കിയ സർവ്വകലാശാലയെ മന്ത്രി അഭിനന്ദിച്ചു. സർവ്വകലാശാല അടുത്ത വർഷം നടത്തുന്ന അന്തർദേശീയ കോൺഫറൻസിന്റെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം കാട്ടാക്കട എം എൽ എ ഐ ബി സതീഷ് നിർവഹിച്ചു.

വൈസ് ചാൻസിലർ ഡോ സജി ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാർട്ടപ്പ് മിഷൻ സി ഇ ഒ അനൂപ് പി അംബിക, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. വിനോദ്കുമാർ ജേക്കബ്, പ്രൊഫ. സഞ്ജീവ് ജി, ഡോ. വേണുഗോപാൽ ജി, ഡോ. ജമുന ബി എസ്, ആഷിക് ഇബ്രാഹിംകുട്ടി, ഡീൻ അക്കാദമിക് ഡോ വിനു തോമസ്, രജിസ്ട്രാർ ഡോ. എ പ്രവീൺ എന്നിവർ സംസാരിച്ചു.

Advertisement
Advertisement