'ഇലക്ട്ര 24' മ്യൂസിക്കൽ കണ്ടെസ്റ്റ്
തിരുവനന്തപുരം: വിദ്യാഭ്യാസ, കലാ, കായിക മേഖലകളിലെ മാറിവരുന്ന അഭിരുചികളും പുതിയ അവസരങ്ങളും സംബന്ധിച്ച് യുവജനങ്ങൾക്ക് അറിവ് പകരാൻ ഗ്രീൻലൈൻ എഡ്യൂക്കേഷൻ കൺസൾട്ടന്റ് 'ഇലക്ട്ര 24" മ്യൂസിക്കൽ കണ്ടെസ്റ്റ് സംഘടിപ്പിക്കും. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻലൈൻ കൺസൾട്ടന്റിന്റെ പദ്ധതികളിൽ കേരളത്തിൽ നിന്നുള്ള യുവാക്കൾക്ക് അവസരങ്ങൾ ലഭിക്കാൻ പരിപാടി സഹായിക്കും. 'ഇലക്ട്ര 24" വിജയികൾക്ക് ഒന്നാം സമ്മാനമായി മൂന്നുലക്ഷം രൂപയും രണ്ടാം സമ്മാനമായി രണ്ട് ലക്ഷവും മൂന്നാം സമ്മാനമായി ഒരുലക്ഷവും നൽകും. പങ്കെടുക്കാൻ താത്പര്യമുള്ളവർ 9778415454 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ഗ്രീൻലൈൻ കൺസൾട്ടൻസി എന്ന ഇൻസ്റ്റഗ്രാം പേജുവഴി രജിസ്റ്റർ ചെയ്യുകയോ വേണം.
നെല്ലിന്റെ താങ്ങുവില:
പതിവ് 'വെട്ട്' ഇനിയില്ല
കേന്ദ്രം കൂട്ടുന്ന തുക ഇവിടെ കുറയ്ക്കില്ല
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: നെല്ലിന്റെ താങ്ങുവില കേന്ദ്ര സർക്കാർ കൂട്ടുമ്പോൾ അതിന് തുല്യമായ തുക സംസ്ഥാന വിഹിതത്തിൽ നിന്ന് കുറയ്ക്കുന്ന രീതി സർക്കാർ ഇനി സ്വീകരിക്കില്ല. അതേ തുകതന്നെ നൽകാൻ ഭക്ഷ്യവകുപ്പ് തീരുമാനം. ഇക്കാര്യം സംഭരണ ഏജൻസിയായ സപ്ലൈകോയുമായി ചർച്ച ചെയ്യും. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായ സാഹചര്യത്തിൽ കർഷകരെ കൂടി പിണക്കാതിരിക്കാനാണ് സർക്കാർ നീക്കം.
നിലവിൽ സംസ്ഥാനത്ത് ഒരു കിലോയ്ക്ക് നൽകുന്നത് 28.20 രൂപ. കഴിഞ്ഞദിവസം താങ്ങുവില കിലോഗ്രാമിന് 1.17 രൂപ കേന്ദ്രം വർദ്ധിപ്പിച്ചതോടെ 29.37 രൂപയായി. മുമ്പ് മൂന്നുതവണ കേന്ദ്ര വിഹിതം വർദ്ധിപ്പിച്ചപ്പോഴും അതിന് തുല്യമായ തുക സംസ്ഥാനം കുറച്ചിരുന്നു. അതോടെ വർദ്ധനവിന്റെ ആനുകൂല്യം കർഷകർക്ക് ലഭിച്ചില്ല. ഇനിമുതൽ അത്തരം കുറവ് വരുത്തേണ്ടെന്നാണ് തീരുമാനം.
ഏറ്റവുമൊടുവിൽ കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രം 1.43 രൂപ കൂട്ടിയപ്പോൾ അതേ തുക ഇവിടെ കുറച്ചിരുന്നു. അതോടെ 10 ക്വിന്റൽ നെല്ല് നൽകുന്ന കർഷകന് നഷ്ടമായത് 1,430 രൂപ. വളം, കൂലി, ട്രാക്ടർ വാടകയിനത്തിൽ ചെലവ് വർദ്ധിക്കുമ്പോഴാണ് ഈ നഷ്ടവും കൂടി സഹിക്കേണ്ടിവന്നത്. കേന്ദ്രം വർദ്ധിപ്പിക്കുന്നതിനെക്കാൾ കൂടുതൽ താങ്ങുവില നൽകിയ ചരിത്രം സംസ്ഥാനത്തിനുണ്ട്. 2015-16ൽ കേന്ദ്രം 50 പൈസ വർദ്ധിപ്പിച്ചപ്പോൾ കേരളം രണ്ടു രൂപ കൂട്ടിയിരുന്നു.
നെല്ല് വില 2015 മുതൽ
(വർഷം, കേന്ദ്ര, സംസ്ഥാന വിഹിതം,
ആകെ ക്രമത്തിൽ, കിലോയ്ക്ക്)
2015-16: 14.10, 7.40, 21.50 രൂപ
2016-17: 14.70, 7.80, 22.50
2017-18: 15.50, 7.80, 23.30
2018-19: 17.50, 7.80, 25.30
2019-20: 18.15, 8.80, 26.95
2020-21: 18.68, 8.80, 27.48
2021-22: 19.40, 8.60, 28.00
2022-23: 20.40, 7.80, 28.20
2023-24: 21.83, 6.37, 28.20
2024 ജൂൺ: 23.00, 6.27, 29.37
''കേന്ദ്രം വർദ്ധിപ്പിച്ചതുപോലെ സംസ്ഥാനവും വിഹിതം വർദ്ധിപ്പിച്ചാലേ കർഷകർക്ക് ആശ്വാസമാകൂ.
-മുതലാന്തോട് മണി,
പ്രസിഡന്റ്, ദേശീയ കർഷക
സമാജം, പാലക്കാട്