'എന്റെ അച്ഛൻ ഇവിടെ ജോലി ചെയ്യുന്നുണ്ട്'; സെറ്റിൽ ഊബറിൽ വന്ന പ്രണവിനെ സെക്യൂരിറ്റി തടഞ്ഞു, പിന്നെ നടന്നത്

Friday 21 June 2024 1:43 PM IST

പ്രണവ് മോഹൻലാലിന്റെ ലാളിത്യത്തെക്കുറിച്ചുള്ള പല വാർത്തകളും ഇതിനുമുമ്പ് പുറത്തുവന്നിരുന്നു. യാത്രകളെ ഏറെ ഇഷ്‌‌ടപ്പെടുന്നയാളാണ് പ്രണവ്. ഒരു ബാഗും തൂക്കി സാധാരണക്കാരിൽ സാധാരണക്കാരനായിട്ടാണ് യാത്രകൾ. തട്ടുകടയിലിരുന്നു ചായ കുടിക്കുന്നതിന്റെയൊക്കെ ചിത്രങ്ങളും വീഡിയോയുമൊക്കെ പല തവണ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ഇപ്പോഴിതാ ബറോസിന്റെ സെറ്റിൽ മോഹൻലാലിനെ കാണാനെത്തിയ പ്രണവിനെ സെക്യൂരിറ്റി തടഞ്ഞതിനെപ്പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാമറാമാനും തിരക്കഥാകൃത്തുമൊക്കെയായ അനീഷ് ഉപാസന.

'പ്രണവിനോട് കുറച്ച് സമയങ്ങളിലൊക്കെ സംസാരിച്ചിട്ടുണ്ട്. ആൾ അങ്ങനെ സംസാരിക്കില്ല. ഒരു ദിവസം ബറോസിന്റെ സെറ്റിലേക്ക് പ്രണവ് വന്നു. ഞാൻ പാർക്കിംഗ് ഏരിയയിൽ നിൽക്കുകയാണ്. ഗേറ്റ് ക്ലോസ് ചെയ്തിട്ടുണ്ട്. അച്ഛൻ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നും പറഞ്ഞ് ഒരാൾ വന്നിട്ടുണ്ടെന്ന് സെക്യൂരിറ്റി വന്ന് പറഞ്ഞു. പാസ് ഇല്ലാതെ കയറ്റിവിടാൻ പറ്റില്ല, സാർ പ്രശ്നമാക്കുമെന്ന് ഞാൻ പറഞ്ഞു.

അകത്തേക്ക് കയറ്റിവിടില്ലെന്ന് പറഞ്ഞപ്പോൾ അയാൾ ചിരിക്കുകയാണെന്ന് സെക്യൂരിറ്റി പറഞ്ഞു. ഒന്നാമത് തലേദിവസം അവിടെ ആരോ കയറിയിട്ട് ചെറിയ ബഹളമുണ്ടായിട്ടുണ്ട്. പോകാൻ പറഞ്ഞിട്ടും പുള്ളി പോകുന്നില്ലെന്നും സാർ ഒന്ന് വരണമെന്നും സെക്യൂരിറ്റി ആവശ്യപ്പെട്ടു. അങ്ങനെ ഞാൻ ചെന്നു. പ്രണവാണ് വണ്ടിയിലിരിക്കുന്നത്. തൊപ്പിയൊക്കെ വച്ചിട്ടുണ്ട്. ഞാൻ അപ്പൂ, വാ എന്ന് പറഞ്ഞു. നേരെ കൊണ്ടുപോയി ലാൽ സാറിന്റെടുത്ത് ആക്കിക്കൊടുത്തു. ഊബറിലാണ് ആള് വന്നത്.

ഫുഡ് കഴിക്കാൻ ഇരിക്കുകയാണ് ഞങ്ങൾ. പ്രൊഡക്ഷന്റെ ഫുഡ് ഒരു ടേബിളിൽ വച്ചിട്ടാണ് കൊടുക്കുക. ഞാൻ നോക്കുമ്പോൾ ആ ക്യൂവിൽ പ്രണവ് നിൽക്കുകയാണ്. പുള്ളി അവിടെ നിന്നിട്ടേ വാങ്ങുകയുള്ളൂവെന്ന് പറഞ്ഞു. ക്യൂവിൽ നിന്ന് ഭക്ഷണമൊക്കെയെടുത്ത് ഹിന്ദിക്കാർ നിൽക്കുന്ന മൂലയിൽ പോയി ഒരു കസേരയിട്ട് കഴിച്ചു. അത്രയും സിമ്പിളാണ്. ആഡംബരമൊന്നും പുള്ളിയെ ആകർഷിക്കുന്ന കാര്യമേ അല്ല. വരുന്നു, അച്ഛനെ കാണുന്നു, ഫുഡ് കഴിക്കുന്നു, പോകുന്നു. എവിടുന്നോ വരുന്നു, എവിടേക്കോ പോകുന്നു.'- അനീഷ് ഉപാസന പറഞ്ഞു.

Advertisement
Advertisement