ഓർഗാനിക്കാണെന്ന് പറഞ്ഞ് കീടനാശിനിയടിച്ചുവരുന്ന പച്ചക്കറികൾ വിൽക്കുന്നവർക്ക് പണിവരുന്നുണ്ട്, കർശന നടപടിയുമായി സർക്കാർ

Friday 21 June 2024 5:24 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പഴം, പച്ചക്കറികളിൽ വിൽപ്പന നടത്തുന്ന വ്യാജ ജൈവ ഉല്പന്നങ്ങൾ നിയന്ത്രിക്കുന്നതിന് കർശന നടപടി കൈക്കൊള്ളുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഇതര സംസ്ഥാങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന കീടനാശിനി സാന്നിധ്യമുള്ള ഉൽപ്പന്നങ്ങളിന്മേലും പരിശോധന നടത്തി നടപടികളുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

നിയമസഭയിലെ ചോദ്യോത്തര വേളയിൽ ടി.ഐ.മധുസൂദനൻ, തോട്ടത്തിൽ രവീന്ദ്രൻ തുടങ്ങിയ അംഗങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി. ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നീ പദ്ധതികളിലൂടെ സുരക്ഷിത ആഹാരം ഉല്പാദിപ്പിക്കുന്നതിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരികയാണ്. സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്ന പഴം, പച്ചക്കറികളിൽ അവശേഷിക്കുന്നതിനേക്കാൾ കീടനാശിനി സാന്നിധ്യം ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പഴം, പച്ചക്കറികളിൽ ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുള്ളതിനാൽ അതിർത്തി കടന്നെത്തുന്ന പഴം, പച്ചക്കറി ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തുവാനുള്ള നടപടികൾ കൂടുതൽ ശക്തമാക്കും.

നിലവിൽ കൃഷിവകുപ്പിന്റെയും കേരള കാർഷിക സർവ്വകലാശാലയുടെയും നേതൃത്വത്തിൽ പഴം പച്ചക്കറി കടകളിൽ നിന്നും പഴം, പച്ചക്കറി സാമ്പിൾ ശേഖരിച്ച് പരിശോധന നടത്തി വിഷാംശം നിർണ്ണയിച്ച് പ്രസിദ്ധീകരിക്കുന്ന രീതിയാണ് നിലവിലുള്ളത്. എന്നാൽ ഇനിമുതൽ ഏത് കടകളിൽ നിന്നും എടുത്ത ഉൽപ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയത് എന്നുള്ള വിവരം കൂടി പൊതുജനങ്ങൾക്ക് ബോധ്യപ്പെടുന്ന രീതിയിൽ പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. അത്തരത്തിൽ പൊതുജനങ്ങൾക്ക് ഓരോ കച്ചവട സ്ഥാപനങ്ങളെ പറ്റിയും വ്യക്തമായ ധാരണ ഉണ്ടാകുന്നതിനാൽ ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തുകയും സ്വാഭാവികമായും പച്ചക്കറി കച്ചവട സ്ഥാപനങ്ങൾ ഗുണമേന്മ ഉറപ്പാക്കി ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിൽ ശ്രദ്ധാലുക്കൾ ആകുമെന്നും മന്ത്രി പറഞ്ഞു.

കേരള ജനത മനസുവച്ചാൽ പച്ചക്കറികളുടെ കാര്യത്തിൽ വളരെ വേഗം സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുമെന്നും, അതിനു വേണ്ട പിന്തുണ ജൈവ കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ എന്നീ പദ്ധതികളിലൂടെ പൊതു ജനങ്ങൾക്ക് നൽകുമെന്നും മന്ത്രി അറിയിച്ചു. ബാഹ്യ സൗന്ദര്യത്തിൽ അതീവ ശ്രദ്ധാലുക്കളായ മലയാളികൾ ആന്തരിക സൗന്ദര്യം എന്ന് വിശേഷിപ്പിക്കാവുന്ന ആരോഗ്യത്തിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിലെ കർഷകരിലും പൊതുജനങ്ങളിലും ജൈവ കാർഷിക ഉൽപ്പന്നങ്ങളുടെ ഗുണങ്ങളായ സുരക്ഷിത ഭക്ഷണം, മെച്ചപ്പെട്ട ആരോഗ്യം, പരിസ്ഥിതി സൗഹൃദം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കുന്നതിനും ജൈവ ഉത്പന്നങ്ങൾക്ക് കൂടുതൽ വില ലഭിക്കുന്നതിനുള്ള വിപണി ഇടപെടലുകൾ നടത്തുന്നതിലൂടെ കാർഷിക വരുമാന വർദ്ധനവ് ഉറപ്പാക്കുമെന്നും, അതിനാണ് ജൈവ കാർഷിക മിഷൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ജൈവകൃഷി പ്രോത്സാഹിപ്പിക്കുവാനുള്ള നടപടികൾ ഘട്ടം ഘട്ടമായാണ് പൂർത്തീകരിക്കുന്നത്. ഈ വർഷം 10,000 ഹെക്ടറിലും തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്കും ജൈവകൃഷി വ്യാപിപ്പിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ജൈവ ഉല്പന്നങ്ങൾക്ക് മികച്ച വില ലഭിക്കുന്നതിലൂടെ കർഷകർക്ക് ജൈവ കൃഷിയോടുള്ള അഭിമുഖ്യം വർദ്ധിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജൈവ കാർഷിക മിഷൻ മുന്നോട്ടുവച്ചിരിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് വ്യക്തമായ നിർവഹണ മോണിറ്ററി സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകൾക്ക് പ്രാതിനിധ്യമുള്ള ഗവേണിംഗ് കൗൺസിൽ, സംസ്ഥാനതല എക്സിക്യൂട്ടീവ് കമ്മിറ്റി എന്നിവയ്ക്ക് പുറമേ, ജില്ലാ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് മുൻസിപ്പാലിറ്റി കോർപ്പറേഷൻ തല കോർഡിനേഷൻ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. പ്രസ്തുത കമ്മറ്റികൾ ജൈവകൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തന രൂപരേഖ ചർച്ച ചെയ്ത തീരുമാനിക്കുന്നു. വിവിധ തലത്തിലുള്ള ജൈവകൃഷിയുടെ നടത്തിപ്പ്, ഏകോപനം, ജൈവ ഉൽപ്പന്നങ്ങളുടെ സംഭരണം, സംസ്കരണം, മൂല്യ വർദ്ധനവ്, ജൈവ ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ തയ്യാറാക്കൽ, ജൈവ സർട്ടിഫിക്കേഷന്‍ തുടങ്ങിയ പ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്.

Advertisement
Advertisement