ടൂറിസം ഇൻഡസ്ട്രി കണക്ട് സംവിധാനം വരും: മന്ത്രി
തിരുവനന്തപുരം: ടൂറിസം മേഖലയിലെ മാറ്റങ്ങൾ പരിചയപ്പെടുത്താൻ ജില്ലാ,സംസ്ഥാന തലങ്ങളിൽ ഇൻഡസ്ട്രി കണക്ട് എന്ന സ്ഥിരസംവിധാനമൊരുക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരുടെ പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കാൻ ഇതിലൂടെയാകും.
ടൂറിസം സംരംഭകരുൾപ്പെടെ പങ്കെടുത്ത ഉപദേശകസമിതി, സ്റ്റേക്ക്ഹോള്ഡേഴ്സ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ടൂറിസം രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് അവാർഡുകൾ ഏർപ്പെടുത്തും. കേരള ടൂറിസം ബ്രാൻഡ് സജീവമാക്കാൻ തുടർച്ചയായി മാർക്കറ്റിംഗ് കാമ്പെയ്ൻ നടത്തും.
അടുത്ത വർഷത്തോടെ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൊവിഡിന് മുമ്പുള്ള സ്ഥിതിയിലെത്തിക്കും. ബ്രിട്ടൻ,ഫ്രാൻസ്,ജർമ്മനി എന്നിവിടങ്ങളിൽ പ്രത്യേക കാമ്പെയ്ൻ നടത്തും. അറബ് സമ്മർ സീസണായ ജൂലായ്,ആഗസ്റ്റ് മാസങ്ങളിൽ ഗൾഫ് ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഇന്ത്യാസ് സമ്മർ ക്യാമ്പ് എന്ന സോഷ്യൽ മീഡിയ പ്രചാരണം നടത്തും.
ഹൗസ് ബോട്ട്, ഹോംസ്റ്റേ, ഫാം, മെഡിക്കൽ, വെൽനസ്, അഡ്വഞ്ചർ ടൂർ ഓപ്പറേറ്റർമാർ, വിമൻ ട്രാവൽ ടൂർ ഓപ്പറേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന
സമ്മേളനത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: എൻ.ജി.ഒ യൂണിയൻ 61ാം സംസ്ഥാന സമ്മേളനം ഇന്ന് കോഴിക്കോട് തുടങ്ങും. സരോവരം ട്രേഡ് സെന്ററിൽ രാവിലെ 10ന് സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തും. വൈകിട്ട് പ്രകടനം ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് കോഴിക്കോട് ബീച്ചിൽ സമാപിക്കും. പൊതുസമ്മേളനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എം.പി, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പി.എ.മുഹമ്മദ് റിയാസ്, കെ.പി.മോഹനൻ എം.എൽ.എ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രശസ്ത ഗസൽ ഗായകൻ അലോഷി പാടും. 23ന് രാവിലെ പ്രതിനിധി സമ്മേളനം ന്യൂസ് ക്ലിക്ക് എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർക്കായസ്ത ഉദ്ഘാടനം ചെയ്യും. 24ന് സമ്മേളനം സമാപിക്കും. 23, 24 തീയതികളിലായി നടക്കുന്ന പ്രഭാഷണം, സെമിനാർ, സുഹൃദ് സമ്മേളനം എന്നിവയിൽ മന്ത്രിമാരായ പി.രാജീവ്, കെ.എൻ.ബാലഗോപാൽ, ടി.പി.രാമകൃഷ്ണൻ എം.എൽ.എ എന്നിവർ പങ്കെടുക്കും.
ഇടുക്കി കളക്ടറെ മാറ്റാൻ
ഹൈക്കോടതി അനുമതി
കൊച്ചി: ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജിനെ മാറ്റാൻ ഹൈക്കോടതിയുടെ അനുമതി. സർക്കാർ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്.
സർക്കാർ നേരത്തേ ഈ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും
കൈയേറ്റം ഒഴിപ്പിക്കുന്ന ചുമതലയുള്ളതിനാൽ കളക്ടറെ മാറ്റാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. മൂന്നാർ അടക്കമുള്ള മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയോഗിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.