കൊടിക്കുന്നിലിനെ തഴഞ്ഞത് വിവാദമാക്കി പ്രതിപക്ഷം
ന്യൂഡൽഹി: തിങ്കളാഴ്ച തുടങ്ങുന്ന പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ പ്രോടേം സ്പീക്കറായി ബി.ജെ.പി എംപി ഭർതൃഹരി മെഹ്താബിനെ നിയമിച്ചത് കീഴ്വഴക്കം മറികടന്നാണെന്നും,. സീനിയോറിറ്റിയിൽ മുൻപിലുള്ള കൊടിക്കുന്നിൽ സുരേഷിന് അർഹതപ്പെട്ടതാണ് ഈ സ്ഥാനമെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
എട്ടു തവണ ജയിച്ച മുതിർന്ന ദളിത് എംപിയായ കൊടിക്കുന്നിൽ സുരേഷിനെ മറികടന്ന് ഏഴ് തവണ മാത്രം എംപിയായ ഭർതൃഹരി മെഹ്താബിനെ തിരഞ്ഞെടുത്തതിന്റെ മാനദണ്ഡമെന്തെന്ന് വ്യക്തമാക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് ആവശ്യപ്പെട്ടു..
എന്നാൽ തങ്ങൾ കീഴ്വഴക്കം ലംഘിച്ചിട്ടില്ലെന്നും ഏഴു തവണ തുടർച്ചയായി എംപിയായ ആളെയാണ് പ്രോടേം
സ്പീക്കറാക്കിയതെന്നും പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വിശദീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എട്ടു തവണ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും തുടർച്ചയായിട്ടല്ല. 2004, 1998 വർഷങ്ങളിൽ എം.പിയായിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
മോദി സർക്കാരിന്റെ
ഏകാധിപത്യം :
ചെന്നിത്തല
തിരുവനന്തപുരം: കൊടിക്കുന്നിൽ സുരേഷിനെ ലോക്സഭയുടെ പ്രോ ടേം സ്പിക്കറാക്കാൻ തയ്യാറാവാത്ത നടപടി മോദി സർക്കാരിന്റെ ഏകാധിപത്യ സ്വഭാവം തുറന്ന് കാട്ടുന്നതാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല
മോദി സർക്കാർ പ്രതിപക്ഷത്തെ ഭയപ്പെട്ട് തുടങ്ങിയതിന് തെളിവാണിത്. എട്ട് തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നിലാണ് പ്രോടേം സ്വീക്കറാവാൻ ഏറ്റവും യോഗ്യൻ . പിന്നാക്കക്കാരുടെ സർക്കാരെന്ന് വീമ്പിളക്കുന്ന മോദി സർക്കാരിന്റെ ഫാസിസ്റ്റ് മുഖമാണ് പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മോദി കീഴ്വഴക്കങ്ങളെ
അട്ടിമറിച്ചു: കെ. സുധാകരൻ
തിരുവനന്തപുരം: പാർലമെന്ററി കീഴ്വഴക്കങ്ങളെ മൂന്നാം മോദി സർക്കാർ അട്ടിമറിച്ചെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു.
കീഴ്വഴക്കമനുസരിച്ച് ലോക്സഭയിലെ മുതിർന്ന അംഗമായ കൊടിക്കുന്നിൽ സുരേഷിനെയാണ് പ്രോടൈം സ്പീക്കറാക്കേണ്ടത്. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവായ കൊടിക്കുന്നിലിനെ എന്തുകൊണ്ട് അവഗണിച്ചെന്ന് സർക്കാർ വ്യക്തമാക്കണം. അദ്ദേഹത്തെപ്പോലെ മുതിർന്ന പാർലമെന്റ് അംഗത്തെ അപമാനിച്ചത് ജനാധിപത്യ വ്യവസ്ഥിതിക്ക് നാണക്കേടാണ്. വിവേചനപരമായ തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൊടിക്കുന്നിലിനെ പ്രോടെം
സ്പീക്കറാക്കാത്തത്
ജനാധിപത്യ വിരുദ്ധം
തിരുവനന്തപുരം: ഇന്ത്യൻ പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗം കൊടിക്കുന്നിൽ സുരേഷിന് പ്രോടെം സ്പീക്കർ പദവി നിഷേധിച്ചത് ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും പാർലമെന്ററി
കീഴ്വക്കങ്ങൾ ലംഘിക്കുന്നത് ജനവിധിയോടും രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയാണ്.ദളിത് വിഭാഗത്തിൽപ്പെട്ട കൊടിക്കുന്നിലിനെ പ്രോടെം സ്പീക്കറാക്കാത്ത നടപടി ബി.ജെ.പിയും സംഘപരിവാറും പിന്തുടരുന്ന വിഭാഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണ്..സുരേഷിനോട് കാട്ടിയ അനീതി കേരളത്തോടുള്ള ബി.ജെ.പിയുടെ അവഗണനയും അവഹേളനവുമാണെന്നും അദ്ദേഹം പത്രക്കുറിപ്പിൽ
പറഞ്ഞു..