മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
ചെറുതോണി: കുടുംബവഴക്കിനെത്തുടർന്ന് മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ഇടുക്കി പൈനാവ് കൊച്ചുമലയിൽ അന്നക്കുട്ടി തമ്പി (59) യാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്ന അന്നക്കുട്ടി ഇന്നലെ പുലർച്ചെയാണ് മരിച്ചത്. ജൂൺ 5 ന് ഉച്ചകഴിഞ്ഞ് 3.30 ടെയാണ് സംഭവം നടന്നത്. മകളുടെ ഭർത്താവ് ഇടുക്കി കഞ്ഞിക്കുഴി നിരപ്പേൽ സന്തോഷ് (48)ണ് അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെ രണ്ടര വയസുള്ള ലിയയുടെയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസി ഭർത്താവായ സന്തോഷിന്റെ അനുവാദമില്ലാതെ വിദേശത്ത് ജോലിക്ക് പോയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പ്രതി പൊലീസനോട് സമ്മതിച്ചിരുന്നു.സംഭവത്തെ തുടർന്ന് ഒളിവിൽപോയ പ്രതി കഴിഞ്ഞ 16 ന് പുലർച്ചെ തിരികെ പൈനാവിലെത്തി അന്നക്കുട്ടിയുടെയും മകൻ ലിൻസിന്റെയും വീടിന് തീയിട്ടു. സംഭവ സമയം എല്ലാവരും കോട്ടയത്ത് ആശുപത്രിയിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന് തീയിട്ടശേഷം തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച സന്തോഷിനെ ബോഡിമെട്ട് ചെക്ക്‌പോസ്റ്റിൽ നിന്നും ഇടുക്കി പൊലീസ് പിടികൂടി. കോടതി റിമാന്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനായി ഇടുക്കി പൊലീസ് 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
കൊലപ്പെടുത്താനുള്ള ഉദ്യേശത്തോടു കൂടിയാണ് രണ്ട് പ്രാവശ്യവും തീയിട്ടതെന്നും പ്രതി പൊലീസനോട് വ്യക്തമാക്കിയിട്ടുണ്ട്. ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി സന്തോഷിനെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. നേരത്തെ വധശ്രമത്തിനും തെളിവുനശിപ്പിക്കലിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.