സൂര്യനെല്ലി: സിബി മാത്യൂസ് അപ്പീൽ നൽകി
കൊച്ചി: സൂര്യനെല്ലി പീഡനക്കേസിലെ അതിജീവിതയെ തിരിച്ചറിയാനാകുംവിധം പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയെന്ന പരാതിയിൽ തനിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾബെഞ്ച് ഉത്തരവിനെതിരെ മുൻ ഡി.ജി.പി സിബി മാത്യൂസ് ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് സർക്കാരിന്റെയടക്കം വിശദീകരണം തേടി. അതേസമയം, സിബി മാത്യൂസിനെതിരായ പരാതിയിൽ നടപടി വേണ്ടെന്ന പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച് നടപടി ഡിവഷൻബെഞ്ച് സ്റ്റേചെയ്തു.
സിബി മാത്യൂസ് രചിച്ച 'നിർഭയം' എന്ന പുസ്തകത്തിൽ അതിജീവിതയുടെ രക്ഷിതാക്കളുടെ പേരും വിലാസവും മറ്റുവിവരങ്ങളും ഉള്ളതിനാൽ കേസെടുക്കണമെന്നായിരുന്നു ഹർജിക്കാരനായ തിരുവനന്തപുരം സ്വദേശി കെ.കെ. ജോഷ്വയുടെ ആവശ്യം. ഈ ആവശ്യം പൊലീസ് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിലായിരുന്നു എഫ്.ഐ.ആർ രജിസ്റ്റർചെയ്ത് അന്വേഷണം നടത്താൻ സിംഗിൾബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടത്.