205 രൂപയും കടന്ന് റബർ വില മുന്നോട്ട്

Monday 24 June 2024 12:06 AM IST

കോട്ടയം: ഉത്പാദനത്തിലെ ഇടിവിന്റെ കരുത്തിൽ ആഭ്യന്തര വിപണിയിൽ റബർ വില കിലോയ്ക്ക് 205 രൂപയും കടന്ന് കുതിക്കുന്നു. അതേസമയം അന്താരാഷ്ട വില 185ലേക്ക് കൂപ്പുകുത്തി. ഇതോടെ ഇറക്കുമതി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ടയർ ലോബി സമ്മർദ്ദം ശക്തമാക്കി. മഴ ശക്തമായതോടെ ടാപ്പിംഗ് കുറഞ്ഞതാണ് വില ഉയർത്തിയത്. കണ്ടെയ്‌നർ ക്ഷാമം മൂലം ഇറക്കുമതി റബറിന്റെ ലഭ്യത കുറഞ്ഞതിനാൽ വില ഇനിയും കൂടിയേക്കും

ഇതിനിടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉത്പാദനം വർദ്ധിപ്പിക്കാനുള്ള റബർ ബോർഡും ടയർ വ്യവസായ സംഘടനയായ ആത്മയും കേന്ദ്ര വാണിജ്യമന്ത്രാലയവും ചേർന്നുള്ള . 6000 കോടി രൂപയുടെ പദ്ധതി കേരളത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്. പത്ത് വർഷത്തിനുള്ളിൽ ഉത്പാദനം രണ്ടേകാൽ ലക്ഷം ഹെക്ടറിൽ നിന്ന് അഞ്ചര ലക്ഷം ഹെക്ടറായി വർദ്ധിപ്പിക്കാനാണ് ലക്ഷ്യം. അവിടെ ടാപ്പിംഗ് തുടങ്ങുന്നതോടെ റബർ ഉത്പാദനത്തിലെ കേരളത്തിന്റെ കുത്തക അവസാനിക്കും.

കേരളത്തിൽ ഉത്പാദനം കുറയുന്നു

പത്തു വർഷത്തിനിടെ കേരളത്തിൽ ഒരു ലക്ഷം ടണ്ണിന്റെ കുറവാണ് ഉത്പാദനത്തിൽ ഉണ്ടായത്. 2013ൽ 1629 കിലോ റബർ ഒരു ഹെക്ടറിൽ നിന്ന് ഉത്പാദിപ്പിച്ചിരുന്നെങ്കിൽ 2023ൽ 1482 കിലോയായി. രണ്ടാം സ്ഥാനത്തുള്ള ത്രിപുരയുടെ വിഹിതം ഇതേ കാലയളവിൽ പത്തു ശതമാനമായി ഉയർന്നു. ത്രിപുരയിലെ ഉത്പാദന ചെലവ് കിലോയ്‌ക്ക് 80 രൂപയാണ് . കേരളത്തിൽ 174 രൂപയും. ത്രിപുരയിൽ കർഷകർ ടാപ്പിംഗ് നടത്തുമ്പോൾ കേരളത്തിൽ ജോലിക്കാരുടെ സഹായം തേടുന്നു. കിലോക്ക് 200 രൂപ വില കേരളത്തിൽ ലാഭകരമല്ലാതിരിക്കുമ്പോൾ 100 രൂപ ലഭിച്ചാലും ത്രിപുരയിൽ ലാഭമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷം 4,92,682 ടൺ റബർ ഇറക്കുമതി ചെയ്തപ്പോൾ കയറ്റുമതി 4199 ടൺ മാത്രമാണ് . 1,69 , 820 ടൺ കോമ്പൗണ്ട് റബർ ഇറക്കുമതി ചെയ്തപ്പോൾ കയറ്റുമതി 18,069 ടൺ മാത്രമായിരുന്നു.

ഡോ.സാവർ ധനാനിയ

ചെയർമാൻ

റബർ ബോർഡ്

Advertisement
Advertisement