എഫ്.സി.ഐ സ്വകാര്യ വില്പന മതിയാക്കി

Monday 24 June 2024 1:09 AM IST

തിരുവനന്തപുരം: സ്വകാര്യ ചെറുകിട കച്ചവടക്കാർക്ക് അരിയും ഗോതമ്പും വിൽക്കുന്നത് ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ) അവസാനിപ്പിച്ചു. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി തുടങ്ങിയ ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്‌കീമാണ് (ഒ.എം.എസ്.എസ്.) ഉപേക്ഷിച്ചത്.

റേഷൻകടകൾക്കു നൽകുന്ന അതേ അരിയാണ് ഇവർക്കും വിറ്റിരുന്നത്. എഫ്.സി.ഐയുടെ മുദ്ര‌യുള്ള ചാക്കിലായിരുന്നു വിൽപ്പന. റേഷനരിയും വിപണിയിലെ ഈ അരിയും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

ഇതിന്റെ മറവിൽ വ്യാപകമായി റേഷൻ ധാന്യങ്ങളുടെ തിരിമറി നടന്നു. ഒട്ടേറെ കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തെങ്കിലും ഒട്ടുമിക്കതിലും തിരിമറിക്കാർ രക്ഷപ്പെട്ടു. റേഷനരിയാണോ പിടിച്ചതെന്നു നിയമപരമായി തെളിയിക്കാൻ കഴിയാത്തതായിരുന്നു കാരണം.

ഒ.എം.എസ്.എസ്. നിർത്തിയതോടെ റേഷൻ ധാന്യത്തോടു സാമ്യമുള്ള അരിയോ ഗോതമ്പോ പൊതുവിപണിയിൽ കണ്ടെത്തിയാൽ ഇനി സിവിൽ സപ്ലൈസിന് നടപടിയെടുക്കാനാകും.

10 മുതൽ 300 ടൺവരെ ഭക്ഷ്യധാന്യം സ്വകാര്യ കച്ചവടക്കാർക്കു ലേലം വിളിച്ചുനൽകിയിരുന്നു. പിന്നീടത് 100 ടൺ ആയി കുറച്ചു. അതാണിപ്പോൾ അവസാനിപ്പിച്ചത്