മൂന്ന് ജില്ലകളിലുള്ളവർ ഇന്ന് പ്രത്യേകം ശ്രദ്ധിക്കണം, ഓറഞ്ച് അലർട്ട്, നാളെയും അതിശക്തമായ മഴയ്‌ക്ക് സാദ്ധ്യത

Monday 24 June 2024 9:11 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായിരിക്കെ ഇന്ന് മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂ‌ർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. തിരുവനന്തപുരത്തും കൊല്ലത്തും ഗ്രീൻ അലർട്ട് മാത്രമാണുള്ളത്. ഇവിടെ ലഘുവായതോ ഒറ്റപ്പെട്ടതോ ആയ മഴ ലഭിക്കാം. മറ്റിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

അതേസമയം വരുംമണിക്കൂറുകളിൽ സംസ്ഥാനത്ത് എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും; മറ്റു ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് പുതുക്കിയ ഉയർന്ന തിരമാല ജാഗ്രതാ മുന്നറിയിപ്പ് പ്രകാരം കാസർകോട്, കണ്ണൂർ, തിരുവനന്തപുരം തീരങ്ങൾക്ക് പ്രത്യേക ജാഗ്രത നിർദേശമുണ്ട്. കാസർകോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ ഞായറാഴ്‌ച വൈകുന്നേരം 05.30 മുതൽ 25-06-2024 രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കേരള തീരത്തും, തമിഴ്നാട് തീരത്തും 25-06-2024 ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ജാഗ്രത നിർദേശങ്ങൾ

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.