ഇതുപോലെയുള്ള പ്രശ്‌നം കാരണമാണ് എംവിഡി വാഹന പരിശോധന കർശനമാക്കുന്നത്, കാറുള്ളവർ ശ്രദ്ധിക്കണം

Monday 24 June 2024 9:35 AM IST

കുറിഞ്ഞി: ''ദേ ഈ കാണുന്ന ബാത്ത്റൂം രണ്ട് തവണ കാർ മറിഞ്ഞുവന്ന് തകർത്തതാണ്... വീണ്ടും ഞങ്ങൾ പുതുക്കിപ്പണിതു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഞങ്ങളുടെ മുറ്റത്തും പുരയിടത്തിലുമായി അഞ്ച് കാറുകളാണ് തലകീഴായി മറിഞ്ഞെത്തിയത്. ഇനിയെങ്കിലും ഇതിനൊരു പരിഹാരം വേണ്ടേ''. ചോദിക്കുന്നത് കുറിഞ്ഞി തേക്കുങ്കൽ ലളിതാംബിക സലിനാണ്. കുറിഞ്ഞി വളവിൽ ശനിയാഴ്ച ഉച്ചയ്ക്ക് ദീർഘദൂര ബസ് മറിഞ്ഞതിന് മറുവശത്ത് തൊട്ടുതാഴെ താമസിക്കുകയാണ് ലളിതാംബിക സലിനും കുടുംബവും. പാലായിൽ നിന്ന് തൊടുപുഴ റൂട്ടിലേക്ക് പോകുന്ന വാഹനങ്ങൾ ഇവരുടെ വീടിന് മേലെയുള്ള റോഡുവളവിൽ അപകടത്തിൽപ്പെട്ടാൽ മുപ്പതടിയിലധികം താഴ്ചയുള്ള ഇവരുടെ പുരയിടത്തിലേക്കോ വീട്ടുമുറ്റത്തേക്കോ ആണ് പതിക്കുക.

പലപ്പോഴും വലിയ ശബ്ദം കേട്ട് ഇവർ വീടിന് വെളിയിലേക്ക് ഓടിയിറങ്ങുമ്പോൾ കാർ തലകുത്തി മറിഞ്ഞ് ബാത്ത്റൂമും തകർത്ത് മുറ്റത്ത് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇവിടെ റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണവും സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് പ്രധാന പ്രശ്നം.

പുനലൂർ മൂവാറ്റുപുഴ റോഡിൽ കുറിഞ്ഞിക്ക് സമീപമുള്ള കുഴിവേലി തേക്കുംങ്കൽ വളവിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് മറിയുന്നത് തുടർക്കഥയാവുകയാണ്. അടുത്തകാലങ്ങളിലായി നിരവധി കാറുകളും ലോറികളും ഇതേവളവിൽ അപകടത്തിൽ പെട്ടിരുന്നു. അശാസ്ത്രീയമായ റോഡ് നിർമ്മാണവും റോഡിന്റെ സൈഡിൽ ഡിവൈഡറുകളും ദിശാ ബോർഡുകളും കൃത്യമായി സ്ഥാപിക്കാത്തതും മൂലമാണ് ഡ്രൈവർമാർക്ക് വളവ് മനസ്സിലാക്കാൻ കഴിയാതെ വരുന്നതെന്നും അതാണ് ഇവിടെ അപകടങ്ങൾ തുടർച്ചയായി ഉണ്ടാകാൻ കാരണമെന്നും നാട്ടുകാർ പറയുന്നു. റോഡുവശത്തെ പാറ പൊട്ടിച്ചുമാറ്റി കൊടും വളവ് ഒഴിവാക്കി റോഡ് നേരെയാക്കിയാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നും ജനങ്ങൾ പറയുന്നു.

Advertisement
Advertisement