വിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള ശ്രമം, കെ എസ് യുവിന്റെ വിദ്യാഭ്യാസ ബന്ദിനെതിരെ വി ശിവൻകുട്ടി

Monday 24 June 2024 6:31 PM IST

തിരുവനന്തപുരം : മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിനെതിരെ മന്ത്രി വി. ശിവൻകുട്ടി.

കെ.എസ്‌.യുവിന്റെ വിദ്യാഭ്യാസ ബന്ദ് വിദ്യാർത്ഥി സമൂഹത്തിനെതിരാണെന്ന് വി. ശിവൻകുട്ടി പറഞ്ഞു. വിദ്യാർത്ഥികളും പൊതു സമൂഹവും ബന്ദ് തള്ളിക്കളയും. പ്ലസ് വൺ സീറ്റ് സംബന്ധിച്ച യഥാർത്ഥ കണക്കുകൾ പൊതുമണ്ഡലത്തിൽ ഉണ്ട്. അത് ആർക്കും പരിശോധിക്കാവുന്നതാണ്. നിയമസഭയിലും വ്യക്തമായി കണക്കുകൾ അടക്കമുള്ള കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം അവതരിപ്പിച്ച എം.എൽ.എമാർക്ക് കണക്കുകൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പ്രവേശന നടപടികൾ സുതാര്യമായും ശാസ്ത്രീയമായും പുരോഗമിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാവർക്കും പ്ലസ് വൺ പ്രവേശനം സാദ്ധ്യമാക്കുന്ന പ്രവർത്തനമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. വിദ്യാർത്ഥി സംഘടനകളുടെ ആശങ്ക കേൾക്കാനും പരിഹാര നടപടികൾ ആവശ്യമെങ്കിൽ അത് കൈക്കൊള്ളാനും സർക്കാർ തയ്യാറാണ്. വിദ്യാർത്ഥി സംഘടനകളുമായി പൊതുവിദ്യാഭ്യാസ മന്ത്രി നേരിട്ട് ചർച്ച നടത്താൻ പോകുകയാണ്. എന്നാൽ ആ യോഗത്തിന് മുമ്പ് തന്നെ വിദ്യാഭ്യാസ ബന്ദ് കെ എസ് യു പ്രഖ്യാപിച്ചത് ഈ വിഷയത്തിലെ ആത്മാർത്ഥത ഇല്ലായ്മയാണ് ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ മേഖല കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്നും വി. ശിവൻകുട്ടി പറഞ്ഞു.

സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട സമരത്തിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സീറ്റ് വിഷയത്തിന് പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
Advertisement