കളിയിക്കാവിള കൊലപാതകം; തിരുവനന്തപുരം സ്വദേശി പിടിയിൽ

Wednesday 26 June 2024 8:42 AM IST

തിരുവനന്തപുരം: കോയമ്പത്തൂരിലേക്ക് പോയ ക്രഷർ ഉടമയെ കാറിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതായി തമിഴ്‌നാട് പൊലീസ് അറിയിച്ചു. രണ്ട് കൊലക്കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. ക്വട്ടേഷൻ സംഘത്തിലെ നേതാവായിരുന്നു പ്രതിയെന്നാണ് വിവരം.

തിരുവനന്തപുരം കൈമനം വിവേക് നഗർ ദിലീപ് ഭവനിൽ സോമന്റെ മകൻ ദീപുവിനെയാണ് (45) കഴുത്തറുത്ത് കൊന്നത്. കളിയിക്കാവിളയ്ക്ക് സമീപം പടന്താലുംമൂട്ടിൽ തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ഇയാളുടെ കൈയിലുണ്ടായിരുന്ന 10 ലക്ഷം രൂപയും കൊലയാളി കവർന്നിരുന്നു. സാമ്പത്തിക തർക്കത്തെ തുടർന്ന് ദീപുവിന് ഭീഷണയുണ്ടായിരുന്നതായി ഭാര്യയും മക്കളും പൊലീസിന് മൊഴി നൽകിയിരുന്നു.

12 വർഷം മുമ്പ് മലയിൻകീഴ് അണപ്പാട് വച്ച വീട്ടിലാണ് ഭാര്യയ്‌ക്കും മക്കൾക്കുമൊപ്പം ദീപു താമസിച്ചിരുന്നത്. വീടിനോട് ചേർന്ന് ജെസിബി, ഹിറ്റാച്ചി എന്നിവയുടെ വർക്ക്ഷോപ്പും സ്‌പെയർപാർട്സ് വില്‌പനയുമുണ്ട്. തിങ്കളാഴ്ച വൈകിട്ട് 6.30നാണ് വീട്ടിൽ നിന്ന് ദീപു മഹീന്ദ്ര കാറിൽ പണവുമായി പോയത്. നെയ്യാറ്റിൻകരയിൽ നിന്ന് മെക്കാനിക്കും തക്കലയിൽ നിന്ന് മറ്റൊരാളും ഒപ്പമുണ്ടാകുമെന്ന് ഭാര്യയോട് പറഞ്ഞിരുന്നു.

തമിഴ്നാട്ടിലെ കളിയിക്കാവിള പൊലീസ് സ്റ്റേഷനിൽ നിന്ന് 200 മീറ്റർ അകലെ റോഡിലാണ് കാർ കണ്ടെത്തിയത്. ബോണറ്റ് തുറന്ന നിലയിലായിരുന്നു. സ്റ്റാർട്ടായിരുന്ന കാറിന്റെ ആക്‌സിലേറ്ററിൽ ദീപുവിന്റെ കാൽ അമർന്നിരുന്നു. അരമണിക്കൂറോളം കാർ റൈസായിക്കിടന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് ഡ്രൈവർ സീറ്റിൽ ചോരയിൽ കുളിച്ച് ഒരാൾ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതോടെ പൊലീസെത്തിയാണ് മൃതദേഹം ആശാരിപള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയിട്ടുണ്ട്.