ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടി ദേഹത്ത് വീണു; ചികിത്സയിലായിരുന്ന പൊന്നാനി സ്വദേശി മരിച്ചു
മലപ്പുറം: ട്രെയിൻ യാത്രയ്ക്കിടെ ബെർത്ത് പൊട്ടിവീണ് പൊന്നാനി സ്വദേശി മരിച്ചു. മാറഞ്ചേരി വടമുക്ക് പരേതനായ ഇളയേടത്ത് മാറാടിക്കൽ കുഞ്ഞിമൂസയുടെ മകൻ അലിഖാൻ (62) ആണ് മരിച്ചത്. ഈ മാസം പതിനെട്ടിന് രാത്രിയാണ് അപകടമുണ്ടായത്.
ഡൽഹിയിലേക്ക് പോകുകയായിരുന്നു അലിഖാൻ. അദ്ദേഹം താഴത്തെ ബെർത്തിലായിരുന്നു കിടന്നിരുന്നത്. തെലങ്കാനയിലെ വാറങ്കലിൽ വച്ച് മുകളിലത്തെ ബെർത്ത് ദേഹത്തേക്ക് വീഴുകയായിരുന്നു. ചരിഞ്ഞുകിടക്കുകയായിരുന്ന അലിഖാന്റെ കഴുത്തിനാണ് ഗുരുതരമായി പരിക്കേറ്റത്.
അലിഖാന്റെ കഴുത്തിലെ മൂന്ന് എല്ലുകൾ പൊട്ടുകയും ഞരമ്പിന് ക്ഷതം സംഭവിക്കുകയും ചെയ്തു. കൂടാതെ കൈകാലുകൾ തളർന്നുപോയി. ട്രെയിനിലെ നടുവിലുള്ള ബെർത്താണ് പൊട്ടിവീണത്. അപകട വിവരമറിഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി.
തുടർന്ന് റെയിൽവേ അധികൃതർ തന്നെയാണ് അലിഖാനെ വാറങ്കിലെ ആശുപത്രിയിലെത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. പിന്നീട് വിദഗ്‌ദ ചികിത്സയ്ക്കായി ഹൈദരാബാദിലെ കിംഗ്‌സ് മൾട്ടി സ്‌പെഷ്യലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെവച്ച് കഴിഞ്ഞ വെള്ളിയാഴ്‌ച ശസ്ത്രക്രിയ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
മൃതദേഹം ഇന്നലെ രാത്രിയോടെ അലിഖാന്റെ മാറഞ്ചേരിയിലെ വീട്ടിലെത്തിച്ചിരുന്നു. ഖബറടക്കം ഇന്ന്. ഭാര്യ: ഷക്കീല, മകൾ: ഷസ.സഹോദരങ്ങൾ: ഹിഷാം, അബ്ദുല്ലകുട്ടി, ഉമർ, ബക്കർ, ഹവ്വാവുമ്മ, കദീജ, മറിയു. അലിഖാൻ ചേകന്നൂർ മൗലവിയുടെ സഹോദരി ഭർത്താവാണ് .