സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Wednesday 26 June 2024 2:39 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പലയിടത്തും മഴയിൽ നാശനഷ്ടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഇതിനെ നേരിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി റവന്യു മന്ത്രി ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.

അതിനിടെ, വിവിധ ഇടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. കൊല്ലം കുണ്ടറയിൽ മരങ്ങൾ കടപുഴകി വീണ് ഒട്ടേറെ വീടുകൾ തകർന്നു. നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞ് വൈദ്യുതി വിതരണം മണിക്കൂറോളം തടസപ്പെട്ടു. ഓമശേരിയിൽ കനത്ത മഴയിൽ കിണർ താഴ്‌ന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.

മലപ്പുറം എടവണ്ണയിൽ മരം കടപുഴകി വീണ് നിലമ്പൂർ റോഡിൽ ഭാഗികമായി ഗതാഗതം തടസപ്പെട്ടു. മൂന്നാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മലങ്കര, പാംബ്ല, കല്ലാർകുട്ടി, പെരിങ്ങൽകൂത്ത് ഡാമുകൾ തുറന്നു. ജലനിരപ്പ് രണ്ട് മീറ്റർ കൂടി ഉയർന്നാൽ പത്തനംതിട്ട മൂഴിയാർ അണക്കെട്ടിലെ ഷട്ടറുകൾ തുറക്കും

Advertisement
Advertisement