തോരാതെ മഴ; മൂന്ന് ജില്ലകളിൽ വിനോദസഞ്ചാരത്തിന് വിലക്ക്, വയനാട്ടിലും കണ്ണൂരിലും ഓറഞ്ച് അലർട്ട്

Thursday 27 June 2024 6:52 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വയനാട്ടിലും കണ്ണൂരിലും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം മുതൽ വടക്കോട്ടുളള ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാ​റ്റിനും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇടുക്കി,വയനാട്,കോട്ടയം എന്നീ ജില്ലകളിൽ വിനോദസഞ്ചാരത്തിനും കേരളാ തീരത്ത് മത്സ്യബന്ധനത്തിനും പൂർണമായും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിലെ

ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും ആലപ്പുഴ ചേർത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചെയ്ത കനത്ത മഴയിൽ വീടുകളിലേക്കടക്കം വെള്ളം കയറിയും മരങ്ങൾ വീണും പലയിടത്തും നാശനഷ്ടമുണ്ടായി. കടലാക്രമണവും രൂക്ഷമാണ്. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ കാലവർഷത്തിലെ ഏറ്റവും ശക്തമായ മഴയാണ് ഇന്നലെ പെയ്തത്. കോട്ടയം കിടങ്ങൂരിലാണ് ഏറ്റവുമധികം മഴ ലഭിച്ചത്.

അതേസമയം, ആലപ്പുഴ ആറാട്ടുവഴിയിൽ മഴയിൽ മതിലിടിഞ്ഞ് വീണ് അന്തേക്ക് പറമ്പിൽ അലി അക്ബറുടെ മകൻ ഒൻപതാം ക്ളാസ് വിദ്യാർത്ഥി അൽ ഫയാസ് (14) മരിച്ചു. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ സമീപത്തെ വീട്ടിലെ മതിലിടിഞ്ഞ് കുട്ടിയുടെ മേൽ വീഴുകയായിരുന്നു.

മന്ത്രി കെ.രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ കളക്ടർമാരുടെ യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. ജില്ലകളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ വിലയിരുത്തി. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കൊല്ലം, കോഴിക്കോട്, തൃശൂർ, വയനാട് ജില്ലകളിൽ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. അരുവിക്കര, കല്ലാർകുട്ടി, ലോവർ പെരിയാർ, പാംബ്ലാ, പെരിങ്ങൽകൂത്ത് ഡാമുകളിൽ നിന്ന് നിയന്ത്രിത അളവിൽ ജലം പുറത്തേക്കൊഴുക്കി വിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജില്ലകൾക്ക് ഒരുകോടി

മൂന്നു ദിവസം റവന്യു ഉദ്യോഗസ്ഥർ അവരവരുടെ അധികാര പരിധിവിട്ട് പോകരുതെന്ന് മന്ത്രി കെ.രാജൻ നിർദ്ദേശിച്ചു. അവധി എടുത്തിട്ടുള്ളവർ തിരികെ ജോലിയിൽ പ്രവേശിക്കണം. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് ഒരുകോടി വീതം ജില്ലകൾക്ക് കൈമാറി.

Advertisement
Advertisement