ഇംഗ്ളണ്ടേ, ഇനി മിണ്ടരുത്
ഇംഗ്ളണ്ടിനെ സെമിഫൈനലിൽ റൺസിന്
തോൽപ്പിച്ച് ഇന്ത്യ ട്വന്റി -20 ലോകകപ്പ് ഫൈനലിൽ
ഇംഗ്ളണ്ടിന് എതിരായ സെമിഫൈനലിൽ ഇന്ത്യ 171/7, രോഹിതിന് അർദ്ധ സെഞ്ച്വറി (57), സൂര്യകുമാർ 47 റൺസ്
ഗയാന : ഇംഗ്ളണ്ടിനെ സെമിഫൈനലിൽ 68 റൺസിന് തോൽപ്പിച്ച് ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 171 റൺസടിച്ചു. മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിനെ 16.3 ഓവറിൽ 103 എന്ന സ്കോറിൽ ഒതുക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.
39 പന്തിൽ 57 റൺസ് നേടിയ നായകൻ രോഹിത് ശർമ്മയും 36 പന്തിൽ 47 റൺസ് നേടിയ സൂര്യകുമാർ യാദവും , 23 റൺസ് നേടിയ ഹാർദിക് പാണ്ഡ്യയും 17 റൺസ് നേടിയ രവീന്ദ്ര ജഡേജയും ചേർന്നാണ് ഈ സ്കോറിലെത്തിച്ചത്. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ അക്ഷർ പാേലും കുൽദീപ് യാദവും ഒരുവിക്കറ്റ് വീഴ്ത്തി ബുംറയും ചേർന്നാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്.
ഗയാനയിൽ ഒന്നേകാൽ മണിക്കൂറോളമാണ് മഴ കളി വൈകിപ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 9.10ഓടെയാണ് ഇന്ത്യയ്ക്ക് ബാറ്റിംഗിന് ഇറങ്ങാനായത്. ടോസ് നേടിയ ഇംഗ്ളീഷ് ക്യാപ്ടൻ ജോസ് ബട്ട്‌ലർ മഴ നിയമത്തിന്റെ ആനുകൂല്യം മുതലെടുക്കാനായി ഇന്ത്യയെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. പ്ളേയിംഗ് ഇലവനിൽ ഒരു മാറ്റവും വരുത്താതെയാണ് ഇംഗ്ളണ്ടും ഇന്ത്യയും കളത്തിലിറങ്ങിയത്. രോഹിതും വിരാട് കൊഹ്‌ലിയും ചേർന്നാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിംഗിനിറങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയിരുന്ന വിരാട് ( 9) ഇന്നലെയും ഒറ്റയക്കത്തിന് പുറത്തായി. മൂന്നാം ഓവറിൽ ഇംഗ്ളീഷ് പേസർ ടോപ്‌ലേയുടെ പന്തിൽ ബൗൾഡാവുകയായിരുന്നു വിരാട്.
അതേസമയം ഓസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിൽ പുറത്തെടുത്ത മിന്നുന്ന ഫോമിന്റെ ആവർത്തനമായിരുന്നു രോഹിത് കാഴ്ചവച്ചത്. ടോപ്‌ലെ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ എഡ്ജ് ചെയ്ത് രോഹിത് ബൗണ്ടറി നേടിയിരുന്നു. രണ്ടാം ഓവറിലെ അവസാന പന്തിൽ ആർച്ചറെയും ബൗണ്ടറിക്ക് ശിക്ഷിച്ചു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ കൊഹ്‌ലി ടോപ്‌ലേയെ സിക്സിന് പറത്തിയെങ്കിലും അധികനേരം നീണ്ടില്ല. നാലാം പന്തിൽ വിരാടിന്റെ കുറ്റിതെറിച്ചു. തുടർന്ന് റിഷഭ് പന്ത് കളത്തിലേക്ക് എത്തി. അഞ്ചാം ഓവറിൽ ടോപ്‌ലേയെ രണ്ട് തവണ ബൗണ്ടറി കാണിച്ച് രോഹിത് താളം വീണ്ടെടുക്കാൻ ശ്രമിച്ചു. എന്നാൽ ആറാം ഓവറിൽ ബൗളിംഗ് ചേഞ്ചിനെത്തിയ സാം കറൻ റിഷഭ് പന്തിനെ ബെയർ സ്റ്റോയുടെ കയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 40/2 എന്ന നിലയിലായി. തുടർന്ന് സൂര്യകുമാർ കളത്തിലിറങ്ങി . എന്നാൽ എട്ടോവറിൽ 65/2 എന്ന നിലയിലെത്തിയപ്പോഴേക്കും വീണ്ടും മഴ വീണു. ഒരു മണിക്കൂറോളം അപ്പോഴും നഷ്ടമായി. കളി പുനരാംരഭിച്ചപ്പോൾ രോഹിതും സൂര്യയും ചേർന്ന് 100 കടത്തി. തുടർച്ചയായ രണ്ടാം മത്സരത്തിലും അർദ്ധസെഞ്ച്വറി നേടിയ രോഹിതിനെ 13.4-ാം ഓവറിൽ ടീം സ്കോർ 113ൽ നിൽക്കുമ്പോളാണ് നഷ്ടമായത്. 39 പന്തുകളിൽ ആറു ഫോറും രണ്ട് സിക്സും പായിച്ച രോഹിതിനെ ആദിൽ റഷീദ് ബൗൾഡാക്കുകയായിരുന്നു. 124ലെത്തിയപ്പോൾ സൂര്യയും മടങ്ങി. 36 പന്തുകളിൽ നാലുഫോറുകളും രണ്ട് സിക്സുകളുമടക്കം 47 റൺസ് നേടിയ സൂര്യ ആർച്ചറുടെ പന്തിൽ ജോർദാന് ക്യാച്ച് നൽകുകയായിരുന്നു. തുടർന്ന് ഹാർദിക് പാണ്ഡ്യയും (23) രവീന്ദ്ര ജഡേജയും (17*) ചേർന്ന് മുന്നോട്ടുനയിച്ചു. 146ലെത്തിയപ്പോൾ പാണ്ഡ്യ പുറത്തായി. പകരമിറങ്ങിയ ശിവം ദുബെ നേരിട്ട ആദ്യപന്തിൽ ഡക്കായി. തുടർന്ന് അക്ഷർ പട്ടേൽ കളത്തിലിറങ്ങി ആറു പന്തിൽ 10 റൺസുമായി മടങ്ങി.