20 പൊലീസ് സ്റ്റേഷനുകൾ കൂടി സ്മാർട്ടാകുന്നു:മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്തെ 20 പൊലീസ് സ്റ്റേഷനുകൾ കൂടി സ്മാർട്ടാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.
സംസ്ഥാനത്തെ 520 പൊലീസ് സ്റ്റേഷനുകളിൽ കുറഞ്ഞത് 12 വീതം അത്യാധുനിക സി.സി.ടിവി ക്യാമറകളും മോണിറ്ററിംഗ് സിസ്റ്റവും സ്ഥാപിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി.
മുഴുവൻ ജില്ലാ അതിർത്തികളിലും ബസ് സ്റ്റാൻഡ്,റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓട്ടോമാറ്റിക്ക് നമ്പർ പ്ലേറ്റ് റെക്കഗ്നൈസേഷൻ സിസ്റ്റം (എ.എൻ.പി.ആർ)ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് നിലവിലുള്ള 10 വനിത സ്റ്റേഷനുകൾക്ക് പുറമേ പത്തനംതിട്ട,ഇടുക്കി,പാലക്കാട്,കാസർകോട് ജില്ലകളിൽ 4 വനിത പൊലീസ് സ്റ്റേഷൻ കൂടി ആരംഭിച്ചു.ഒപ്പം കുറ്റാന്വേഷണ മികവ് വർദ്ധിപ്പിക്കുന്നതിന് നൂതന സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനം, നിയമപരമായ അവബോധം, കാര്യശേഷി വർദ്ധിപ്പിക്കൽ,പൊതുജനങ്ങളോടുള്ള പെരുമാറ്റം തുടങ്ങി വിവിധ വിഷയങ്ങളിൽ മികച്ച പരിശീലനം നൽകിവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുന്നതിനായി 6304 സൈബർ വോളന്റിയർമാരെ രജിസ്റ്റർ ചെയ്ത് പരിശീലനം നൽകി.
ബാർ ഉടമകളുടെ പണപ്പിരിവ്;വിജിലൻസ്
അന്വേഷണം ആവശ്യമില്ല: മന്ത്രി
തിരുവനന്തപുരം: ബാർ ഉടമകളുടെ പണപ്പിരിവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി.രാജേഷ് നിയമസഭയെ അറിയിച്ചു. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സംഭവിച്ചത് പോലെയല്ല ഇത്.
ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷനെന്ന സംഘടനയിലെ ജില്ലാ ഘടകങ്ങളുടെ അംഗങ്ങളാണെന്ന് അവകാശപ്പെട്ട് പേര് വെളിപ്പെടുത്താത്ത ഒരു പരാതി മുഖ്യമന്ത്രിക്കും പകർപ്പ് എക്സൈസ് കമ്മിഷണർക്കും ലഭിച്ചിരുന്നു. ആ പരാതിയിൽ എക്സൈസ് ആസ്ഥാനത്തെ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. ഏഴുപേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ പണപ്പിരിവ് നടന്നതിന് തെളിവില്ലെന്നാണ് കണ്ടെത്തിയത്.
എന്നാൽ ഇവർക്കിടയിൽ കെട്ടിട നിർമ്മാണത്തിന് പണപ്പിരിവ് നടന്നിട്ടുണ്ട്. ഇതേ തുടർന്ന് അംഗങ്ങൾക്കിടയിലുണ്ടായ പടലപ്പിണക്കമാണ് വിവാദത്തിന് കാരണം. ഇതുസംബന്ധിച്ച വിവരം നൽകിയവർക്കെതിരെയാണ് അന്വേഷണമെന്ന വാദം വസ്തുതാ വിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു.
നാലുവർഷ ബിരുദ കോഴ്സ്:
ഉദ്ഘാടനം തിരുവനന്തപുരം
ഗവ. വിമൻസ് കോളേജിൽ
തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾക്ക് ജൂലായ് ഒന്നിന് 'വിജ്ഞാനോത്സവ'ത്തോടെ തുടക്കമാവും. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ഗവ. വിമൻസ് കോളേജിൽ ഉച്ചക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
ഏകീകൃത അക്കാഡമിക് കലണ്ടർ പ്രകാരമായിരിക്കും എല്ലാ വാഴ്സിറ്റികളിലും ക്ലാസ്. യുജിസി നിർദ്ദേശിച്ച മിനിമം ക്രെഡിറ്റ്, കരിക്കുലം ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് കരിക്കുലം തയ്യാറാക്കിയതെന്ന് മന്ത്രി ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൂന്നു വർഷം കഴിയുമ്പോൾ ബിരുദം നേടി എക്സിറ്റ് ചെയ്യാനും, താൽപര്യമുള്ളവർക്ക് നാലാം വർഷം തുടർന്ന് ഓണേഴ്സ് ബിരുദം നേടാനും, റിസർച്ച് താൽപര്യമൂള്ളവർക്ക് ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം നേടാനും കഴിയും. വിദേശത്തേതു പോലെ പൂർണ്ണമായും ക്രെഡിറ്റ് അടിസ്ഥാനമാക്കി വിദ്യാർഥിക്ക് സ്വന്തം അഭിരുചികളും ലക്ഷ്യങ്ങളും അനുസരിച്ച് വിഷയ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന രൂപകൽപന ചെയ്യാനാവും. എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നൈപുണ്യവികസന കോഴ്സുകളും സ്കിൽ ഡെവലപ്മെന്റ് കേന്ദ്രങ്ങളും തുടങ്ങും. നാലുവർഷ ബിരുദ പ്രോഗ്രാം സംബന്ധിച്ച ഹാൻഡ് ബുക്ക് മന്ത്രി ബിന്ദു പ്രകാശനം ചെയ്തു.
ജൂലായ് ഒന്നിന് സംസ്ഥാനത്തെ കാമ്പസുകളിൽ നവാഗതരെ മുതിർന്ന വിദ്യാർഥികളുടെയും അധ്യാപകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വരവേൽക്കും. തുടർന്ന് നാലുവർഷ ബിരുദ പരിപാടിയെക്കുറിച്ചുള്ള ഓറിയന്റേഷൻ ക്ലാസും ഉണ്ടാവും. സംസ്ഥാനതല ഉദ്ഘാടനപരിപാടി എല്ലാ ക്യാമ്പസുകളിലും ലൈവ് സ്ട്രീം ചെയ്യും. തുടർന്ന് ക്യാമ്പസ് തല ഉദ്ഘാടനച്ചടങ്ങുകൾ നടക്കും.