''കോടികൾ വിലമതിക്കുന്ന തിരുവനന്തപുരത്തെ കോളനി, ഈയിടെയായി അവിടെ താമസിക്കുന്ന ചിലർക്ക് 'പുച്ഛവും പരിഹാസ'വും''

Saturday 29 June 2024 11:03 AM IST

കോളനി എന്ന പ്രയോഗം വാസമേഖലകൾക്ക് പാടില്ലെന്ന ഉത്തരവിൽ ഒപ്പുവച്ചാണ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ മന്ത്രി സ്ഥാനത്തുനിന്നും പടിയിറങ്ങിയത്. കോളനി പ്രയോഗം അഭിമാനക്ഷതമുണ്ടാക്കുന്നതായി പട്ടിക ജാതി, പട്ടിക വർഗക്കാരായ യുവാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നായിരുന്നു നടപടി.

തർക്കങ്ങൾക്ക് ഇടയാക്കുന്നതിനാൽ വ്യക്തികളുടെ പേര് ഒഴിവാക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട് .വ്യക്തികളുടെ പേര് നൽകിയ സ്ഥലങ്ങളിൽ അത് തുടരാം. പക്ഷേ,കോളനി എന്ന വാക്ക് ഒഴിവാക്കണം. അനുയോജ്യമായത് ചേർത്ത്പുനർനാമകരണം ചെയ്യണം. പ്രദേശത്തുള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവും പുനർനാമകരണമെന്ന് കെ.രാധാകൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇപ്പോഴിതാ തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു കോളനിയുടെ ചരിത്രം വിശദമാക്കുകയാണ് ഗവേഷകനും ചരിത്രകാരനുമായ പ്രതാപ് കിഴക്കേമഠം. കവടിയാറിലെ പണ്ഡിറ്റ് കോളനിയെ കുറിച്ചാണ് അദ്ദേഹത്തിന്റെ കുറിപ്പ്. കോളനി എന്ന പേര് മാറ്റുന്നതിലെ വിയോജിപ്പും അദ്ദേഹം പ്രകടമാക്കുന്നുണ്ട്.

പ്രതാപ് കിഴക്കേമഠത്തിന്റെ കുറിപ്പ്-

''തിരുവനന്തപുരം നഗരത്തിൽ കവടിയാറിൽ കോടികൾ വിലമതിക്കുന്ന ഭൂമിയിലാണ് Pandit Colony സ്ഥിതി ചെയ്യുന്നത് . ഏതാണ്ട് 40 വർഷത്തിനുള്ളിൽ നഗരത്തിലെ സമ്പന്നരുടെയും ഇടത്തരക്കാരുടെയും ആവാസമേഖലയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന "പണ്ഡിറ്റ് കോളനി " യുടെ പേരിനോട്, ഈയിടെയായി അവിടെ താമസിക്കുന്ന ചിലർക്കുതന്നെ ഒരു "പുച്ഛവും പരിഹാസ"വും തോന്നാൻ കാരണമെന്ത് ?

''കോളനി " യെന്ന വാക്കിനോടാണോ "പണ്ഡിറ്റ് " എന്ന പേരിനോടാണോ അവർക്ക് അവജ്ഞ ?

അധിനിവേശ പ്രകൃതമായതോ , ഉപനിവേശപ്രകൃതമായതോ , കുടിയേറിപാർപ്പ്സംബന്ധമായതോ ഒക്കെ Colony ,Colonial എന്നീ വാക്കുകൾക്ക് അർത്ഥം കൽപ്പിക്കുന്നതുകൊണ്ടാണ് ആ വാക്ക് എടുത്തു കളഞ്ഞ് പകരം " Nagar " , "Enclave" ,"Gardens " , ''Lane."..... എന്നൊക്കെയാക്കി മാറ്റണമെന്ന ആവശ്യവുമായി ചിലർ മുന്നോട്ടു വന്നത് !!!

ഒരർത്ഥത്തിൽ എവിടെനിന്നോ വന്ന് സ്ഥലംവാങ്ങി വീടുവച്ചവരല്ലേ മേൽപ്പറഞ്ഞ ഇടങ്ങളിലൊക്കെ വസിക്കുന്നവർ !!

അല്ലാതെ അവിടെ ആരുടെയും പൂർവ്വതറവാടുകൾ നിലനിന്നിടമല്ലല്ലോ ! ഇവിടെ എതിർപ്പ് ' Colony 'എന്ന വാക്കിനോടു മാത്രമല്ലാ , ' Pandit ' എന്ന പേരിനോട് പൊരുത്തപ്പെടാനാകാത്ത ഏതോ ഒരു വ്യക്തിയിൽ ഉടലെടുത്ത ജാതിചിന്തയുമുണ്ടെന്നാണ് കരുതേണ്ടത്. അത് കുബുദ്ധിപൂർവ്വം മറച്ചുവെച്ചു കൊണ്ടാണ് Colony എന്ന വാക്കിനെ വിഷയമാക്കിയത് !!!

കാലം -I870 - കളുടെ അവസാനം മുതൽ 1880-കളുടെ അവസാനം വരെ എന്ന് പറയാം. കൊട്ടാരം ബാർബർമാരായ നൈനാർ പണ്ഡിതരും അപ്പാവു പണ്ഡിതരും മഹാരാജാക്കന്മാരായ ആയില്യം തിരുനാളിനും ,ശ്രീവിശാഖം തിരുനാളിനും പിന്നീട് ശ്രീ മൂലം തിരുനാളിനും മേൽ സ്വാധീനമുള്ളവരായിരുന്നു . "നിണം പൊടിയിക്കാത്ത ക്ഷൗരപ്രവീണന്മാരായ '' അവർ "കഴുത്തിൽ കത്തിവച്ചു കൊണ്ട് " തിരുമനസ്സിനോട് ആവലാതികൾ ബോധിപ്പിച്ചു പലതും നേടിയ കൂട്ടത്തിലാണ് , കവടിയാർകുന്നിനു താഴെ അഞ്ചേക്കറിലധികം വരുന്ന താഴ്ന്നഭൂമിയും കരമൊഴിവായി സ്വന്തമാക്കിയത് എന്നാണ് പണ്ടുമുതലേ അസൂയാലുക്കൾ പ്രചരിപ്പിച്ചത്. !!!

കാര്യമെന്തായാലും തിരുവിതാംകൂറിന്റെ കാർഷികമേഖലയെ സമ്പന്നമാക്കാൻ കർഷകർക്ക് പ്രോത്സാഹനം നൽകിയ ശ്രീവിശാഖം തിരുനാളിന്റെ കാലത്ത് അറിയപ്പെട്ട കർഷകൻ കൂടിയായിരുന്നു അപ്പാവു പണ്ഡിതർ എന്നാണ് ചരിത്ര സത്യം . അക്കാലത്ത് നടന്ന വിപുലമായ കാർഷികോത്സവത്തിൽ അപ്പാവു പണ്ഡിതർ വിളയിച്ചെടുത്ത ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച് സമ്മാനവും വാങ്ങിയ വാർത്ത ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്നത് ഗവേഷകനായ ശരത് സുന്ദർ രാജീവ് എന്നെ ഓർമ്മിപ്പിച്ചു .

മേൽപ്പറഞ്ഞ പണ്ഡിതരുടെ പിന്മുറക്കാരിൽ പ്രമുഖനായ ശ്രീ എസ്.വി പണ്ഡിറ്റ് 1950-60 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ ഒരു പൗരപ്രമുഖനായിരുന്നു. പ്രത്യേകിച്ച് കായികരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. Trivandrum Dist .Cricket Association വർഷാവർഷം നടത്തിയിരുന്ന S V Pandit Memorial Cricket Match ഈ സന്ദർഭത്തിൽ ഓർത്തു പോകുന്നു.

അദ്ദേഹത്തിൻ്റെ മകനായ റാംമോഹൻ (Late) നല്ലൊരു ടെന്നീസ് കളിക്കാരനും , പാവപ്പെട്ട കളിക്കാരായ കുട്ടികളെ സഹായിക്കുകയും ചെയ്തിരുന്നത് എനിക്കറിയാം.

ആ S V Pandit -ൻ്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്തതു കൊണ്ടാണോ Pandit Colony -യുടെ പേരു മാറ്റണമെന്ന് ചിലർ മുറവിളിക്കുന്നത്''

Advertisement
Advertisement