ട്വന്റി20  ലോകകപ്പ്  ഫെെനൽ;  ദക്ഷിണാഫ്രിക്ക‌യ്‌ക്കെതിരെ  ഇന്ത്യയ്ക്ക് ബാറ്റിംഗ്, ടീമിൽ മാറ്റമില്ല

Saturday 29 June 2024 7:55 PM IST

ബാർബഡോസ്: ട്വന്റി20 ലോകകപ്പ് ഫെെനലിൽ ദക്ഷിണാഫ്രിക്ക‌യ്‌ക്കെതിരെ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടി ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. സെമി ഫെെനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഫെെനലിലും ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിനും മാറ്റമില്ല.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബൈ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്.

ടീം ദക്ഷിണാഫ്രിക്ക ; ക്വിന്‍ണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), എയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), റീസ ഹെന്‍ഡ്രിക്‌സ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഹെയ്ന്‍ റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, മാര്‍ക്കോ യാന്‍സന്‍, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോര്‍ക്യെ, തബ്രിസ് ഷംസി.

സെമി ഫൈനലിലെ തകർപ്പൻ വിജയത്തോടെ മികച്ച ആത്മവിശ്വാസവുമായാണ് ഇന്ത്യ ഫൈനലിലേക്ക് ചുവടുവയ്ക്കുന്നത്. മികച്ച സ്പിൻ /പേസ് ബൗളിംഗ് നിരയും ആൾറൗണ്ടർമാർ കരുത്തുപകരുന്ന ബാറ്റിംഗ് ലൈനപ്പുമാണ് ഇന്ത്യയുടെ കരുത്ത്.

ചരിത്രത്തിൽ ആദ്യമായാണ് ഒരു ഐ.സി.സി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്ക ഫൈനൽ കളിക്കാനൊരുങ്ങുന്നത്. നിരവധി തവണ സെമിഫൈനലിൽ തട്ടിത്തകർന്ന ആഫ്രിക്കക്കാരുടെ സ്വപ്നങ്ങൾക്ക് ഇക്കുറി നിറം പകർന്നത് അഫ്ഗാനിസ്ഥാനെതിരായ സെമിയിലെ വമ്പൻ വിജയത്തോടെയാണ്. ഇന്ത്യയാകട്ടെ രണ്ട് വർഷം മുമ്പ് നടന്ന ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനലിൽ തങ്ങളെ 10 വിക്കറ്റിന് തോൽപ്പിച്ച ഇംഗ്ളണ്ടിന്റെ 10 വിക്കറ്റുകളും ഇക്കുറി സെമിയിൽ പിഴുതെറിഞ്ഞ് 68 റൺസിന്റെ വിജയവുമായി കലാശക്കളിക്ക് ടിക്കറ്റെടുത്തിരിക്കുന്നു.

കാനഡയ്ക്ക് എതിരായ ഒരു മത്സരം മഴയെടുത്തതൊഴിച്ചാൽ ഈ ലോകകപ്പിൽ കളിച്ച മത്സരങ്ങളിലെല്ലാം ജയിക്കാൻ രോഹിത് ശർമ്മയ്ക്കും കൂട്ടർക്കും കഴിഞ്ഞിരുന്നു.

പ്രാഥമിക റൗണ്ടിൽ പാകിസ്ഥാനെയും അമേരിക്കയേയും അയർലാൻഡിനെയും തോൽപ്പിച്ച ഇന്ത്യ സൂപ്പർ എട്ടിൽ ബംഗ്ളാദേശിനെയും അഫ്ഗാനെയും തോൽപ്പിച്ചെങ്കിലും കഴിഞ്ഞ ലോകകപ്പിന്റെ ഫൈനലിലെ പരാജയത്തിന് ഓസ്ട്രേലിയയോട് പകരം തീർത്തതാണ് സ്റ്റൈലായത്. പ്രാഥമിക റൗണ്ടിൽ ശ്രീലങ്ക,ഹോളണ്ട്,ബംഗ്ളാദേശ്, നേപ്പാൾ എന്നിവരെയൊക്കെ കീഴടക്കിയെത്തിയ ദക്ഷിണാഫ്രിക്കക്കാർ സൂപ്പർ എട്ടിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടിനെയും ആതിഥേയരായ വിൻഡീസിനെയും കറുത്ത കുതിരകളായ അമേരിക്കയേയും കീഴടക്കിയാണ് സെമിയിലേക്ക് കുതിച്ചത്.

Advertisement
Advertisement