ഏറെ സാദ്ധ്യതകളുമായി എയർ ട്രാഫിക് കൺട്രോളർ പ്രോഗ്രാം
സുരക്ഷിതവും, സുഗമവുമായ വ്യോമയാന സിസ്റ്റം നടപ്പിലാക്കുന്ന എയർട്രാഫിക് കൺട്രോളർ ജോലിക്ക് ലോകത്താകമാനം സാദ്ധ്യതയേറെയാണ്. വിമാനങ്ങളുടെ ടേക്ക് ഓഫ്, പറക്കൽ, ലാൻഡിംഗ് എന്നിവ പൈലറ്റുമായും കൺട്രോൾ സിസ്റ്റവുമായും നെറ്റ്‌വർക്ക് ചെയ്യുക എന്നതാണ് എയർ ട്രാഫിക് കൺട്രോളറുടെ ചുമതല. ഏവിയേഷൻ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, കമ്മ്യൂണിക്കേഷൻസ്, റേഡിയോ എൻജിനിയറിംഗ്, ഫിസിക്സ്, മാത്തമാറ്റിക്സ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ നടത്തുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മികച്ച സ്‌കോറോടുകൂടി പൂർത്തിയാക്കുന്നവർക്ക് മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം എയർ ട്രാഫിക് കൺട്രോളറാകാം. 30 വയസ്സാണ് ഉയർന്ന പ്രായപരിധി. കാഴ്ചശക്തി 20/ 20 ഉണ്ടായിരിക്കണം. പ്രവേശന പരീക്ഷയിൽ English Language, General Intelligence/ Reasoning, General aptitude/Numerical Aptitude, and General Knowledge/ Awareness നാലു വിഭാഗത്തിൽനിന്നായി ചോദ്യങ്ങളുണ്ടാകും.ഭാഷ പ്രാവീണ്യം, വോയിസ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫൈനൽ സെലക്ഷൻ. എയർ ട്രാഫിക് കൺട്രോളറാകാൻ പ്രസ്തുത മേഖലയിൽ കോഴ്സ് നടത്തുന്ന നിരവധി സ്ഥാപനങ്ങളുണ്ട് . ഇവിടെ നിന്നും കോഴ്സ് പൂർത്തിയാക്കുന്നവർക്ക് എളുപ്പത്തിൽ പ്രവേശന പരീക്ഷയിൽ വിജയം കൈവരിക്കാൻ സാധിക്കും. ഐ.ഐ.ടി ഖരഗ്‌പൂർ, ബിറ്റ്‌സ് പിലാനി, വി.ഐ.ടി, ഐസർ, പുണെ എന്നിവിടങ്ങളിൽ എയർട്രാഫിക് കൺട്രോളർ നിയമനത്തിന് യോജിച്ച കോഴ്സുകളുണ്ട്.ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, ഡബ്ലിൻ സിറ്റി യൂണിവേഴ്‌സിറ്റി, ടെക്സാസ് സ്റ്റേറ്റ് ടെക്നിക്കൽ കോളേജ്, ലേവിസ് യൂണിവേഴ്സിറ്റി തുടങ്ങി നിരവധി വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോളർ പ്രോഗ്രാമുകളുണ്ട്. പ്രതിവർഷം 15ലക്ഷം രൂപയിലധികം ശമ്പളം ലഭിക്കുന്ന തൊഴിലാണിത്. വിദേശ സർവകലാശാലകളിൽ എയർ ട്രാഫിക് കൺട്രോൾ മാനേജ്‌മെന്റ് കോഴ്സുകളുണ്ട്. പ്ലസ് ടു പൂർത്തിയാക്കിയവർക്കും ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ന്യൂസിലാൻഡ്, യു.കെ, ഓസ്ട്രേലിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ മികച്ച എയർ ട്രാഫിക് കൺട്രോൾ കോഴ്സ് നടത്തുന്ന സർവകലാശാലകളുണ്ട്. സർട്ടിഫിക്കേഷൻ പ്രക്രിയ വിവിധ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.അതത് രാജ്യങ്ങളിലെ വ്യോമയാന മന്ത്രാലയത്തിന്റെ കീഴിലാണ് സർട്ടിഫിക്കേഷൻ അതോറിറ്റികൾ പ്രവർത്തിക്കുന്നത്.
നാലുവർഷ ബിരുദം: അദ്ധ്യാപക തസ്തികകൾ
നിലനിറുത്തുമെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്ഡഡ് കോളേജുകളിലെ അനുവദിക്കപ്പെട്ട മുഴുവൻ അദ്ധ്യാപക തസ്തികകളും നിലനിറുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി നടന്ന ചർച്ചയിലാണ് തീരുമാനം. തിങ്കളാഴ്ച ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തുടരാനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്സുകൾ നൽകുന്നതിന് ഗസ്റ്റ് അദ്ധ്യാപക സേവനം ഉറപ്പാക്കാനും ചർച്ചയിൽ ധാരണയായി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട
നടപ്പാക്കാൻശ്രമിക്കുന്നു : മന്ത്രി ബിന്ദു
തൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള വേദിയാക്കി മാറ്റാൻ ഗവർണർമാരായ ചാൻസലർമാരിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നതാണ് ചാൻസലറുടെ ഇടപെടലുകൾ. സർക്കാർ അതിന്റെ നിയമസാധുത പരിശോധിക്കും. കേന്ദ്രസർക്കാർ കാവിവത്കരണത്തിനുള്ള ശ്രമങ്ങളാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ നടത്തുന്നത്. നെറ്റ് പരീക്ഷയിൽ പോലും രാമായണത്തിൽ നിന്നുള്ള അപ്രസക്ത ഭാഗങ്ങളും പ്രാണപ്രതിഷ്ഠ നടത്തിയ ദിവസവും ഒക്കെയാണ് ചോദിക്കുന്നത്. ക്വാളിറ്റി, മെരിറ്റ് ഒന്നും പരിശോധിക്കാതെയാണ് നാമനിർദ്ദേശം ചെയ്യുന്നത്.
എ.ബി.വി.പി പ്രവർത്തകരായതുകൊണ്ടു മാത്രം ചില ആളുകളെ നാമനിർദ്ദേശം ചെയ്യുന്നു. കാവിവത്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കും. ഗവർണറുടെ നീക്കം ജനാധിപത്യത്തിന് മീതെയുള്ള കടന്നുകയറ്റമാണെന്നും അവർ ആരോപിച്ചു.