പനിയുടെ ലക്ഷണമുണ്ടോ? എങ്കിൽ സൂക്ഷിക്കണം: സംസ്ഥാനത്ത് എച്ച്1എൻ1, ഡെങ്കി   കേസുകൾ കുത്തനെ കൂടുന്നു

Sunday 30 June 2024 8:14 AM IST

തിരുവനന്തപുരം: കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ചുയർന്നു. എച്ച്1എൻ1, ഡെങ്കി ബാധിതരുടെ എണ്ണമാണ് കാര്യമായി കൂടുന്നത്. അധികൃതരുടെ കണക്കുപ്രകാരം പ്രതിദിന പനിബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. പ്രതിദിന പനിബാധിതരുടെ എണ്ണം മൂന്നാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തിലേക്ക് ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പനി പടർന്നുപിടിക്കാൻ തുടങ്ങിയതോടെ ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ളാൻ നാളെമുതൽ തുടങ്ങും.

ആശങ്കപ്പെടുത്തുന്ന നിലയിലാണ് ഡെങ്കി കേസുകൾ ഉയരുന്നത്. പത്തുദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 217 എച്ച്1എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ടുചെയ്തു. ഡെങ്കി, എലിപ്പനി, എച്ച്1എൻ1 എന്നിവ ബാധിച്ച് 26 പേരാണ് ഈ മാസം മരിച്ചത്.

എച്ച്1എൻ1 കേസുകൾ കഴിഞ്ഞമാസത്തെക്കാൾ മൂന്നിരട്ടിയാണ് ഈ മാസം റിപ്പോർട്ടുചെയ്തത്. ഡെങ്കിപ്പനി ഏറെ റിപ്പോർട്ടുചെയ്യുന്നത് ‌എറണാകുളത്താണ്. ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകളിലും ഡെങ്കി ബാധിതരുടെ എണ്ണം കാര്യമായ തോതിൽ കൂടുന്നുണ്ട്.

കാലവർഷം ശക്തമായതിനെ തുടർന്ന് വെള്ളക്കെട്ടുകൾ രൂപപ്പെട്ടത്, മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാകാത്തത്, മലിനജലത്തിന്റെ ഉപയാേഗം തുടങ്ങിയവയാണ് പനി പടർന്നുപിടിക്കാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. വീട്ടിലെ ഒരാൾക്ക് രോഗം ബാധിച്ചാൽ മറ്റുള്ളവർക്കെല്ലാം രോഗം പിടിപെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഒരാളിൽ നിന്ന് കൂടുതൽപേരിലേക്ക് രോഗം പകരുന്നത് തടയുന്നതിന് ഫീൽഡ് സർവേ ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ അവഗണിക്കരുതെന്നും സ്വയം ചികിത്സ ഒരിക്കലും വേണ്ടെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement