ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി #യൂണി.ഫണ്ട് വിനിയോഗിച്ചത്    നിയമവിരുദ്ധമെന്ന് ആക്ഷേപം

Monday 01 July 2024 12:00 AM IST

തിരുവനന്തപുരം: വൈസ് ചാൻസലർമാരുടെ നിയമനങ്ങൾ അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ അതേ വി.സിമാർ സുപ്രീം കോടതിയിലും ഹൈക്കോടതിയിലും കേസ് നടത്താൻ വിനിയോഗിച്ചത് സർവകലാശാല ഫണ്ട്.

സർക്കാർ ഉദ്യോഗസ്ഥരുടെ കോടതി വ്യവഹാരങ്ങൾ സ്വന്തം നിലയ്ക്കാണെങ്കിൽ കോടതി ചെലവുകൾ ഉദ്യോഗസ്ഥർ തന്നെ വഹിക്കണമെന്നാണ് ചട്ടം. അതിനു വിരുദ്ധമാണ് ഈ നടപടി.

ചാൻസലറായ ഗവർണറുടെ ഉത്തരവിനെതിരെ ഗവർണറെ തന്നെ എതിർകക്ഷിയാക്കിയുള്ള കോടതി വ്യവഹാരത്തിനാണ് സർവകലാശാല ഫണ്ടിൽ നിന്നും തുക ചെലവിട്ടത്.

വിവിധ സർവകലാശാലകളുടെ ഫണ്ടിൽ നിന്ന് 1.13 കോടി രൂപയാണ് അന്ന് വി.സിയായിരുന്നവർ ചെലവിട്ടതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു നിയമസഭയെ അറിയിച്ചു. എൽദോസ് കുന്നപ്പള്ളിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂർ വി.സിയും കുഫോസ് വി.സിയും സുപ്രീം കോടതിയിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിക്കുന്നതിന് മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിനെ പ്രത്യേകമായി ചുമതലപ്പെടുത്തിയിരുന്നു. കാലിക്കറ്റ്‌ വി.സി ഹൈക്കോടതിയിലെ യൂണിവേഴ്സിറ്റി സ്റ്റാൻഡിംഗ് കൗൺസലിനെ ഒഴിവാക്കി സീനിയർ അഭിഭാഷകന്റെ സേവനം തേടിയതിന് 4.25 ലക്ഷം രൂപയാണ് ചെലവിട്ടത്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമന കേസിൽ കോടതി ചെലവിനായി 8 ലക്ഷം രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ചെലവാക്കിയിട്ടുണ്ട്. പ്രിയ വർഗീസിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചപ്പോൾ, യൂണിവേഴ്സിറ്റി കൗൺസലിനെ ഒഴിവാക്കി മുതിർന്ന അഭിഭാഷകൻ പി. രവീന്ദ്രനെ ചുമതലപ്പെടുത്തിയതിന് 6.5 ലക്ഷം രൂപ കണ്ണൂർ യൂണിവേഴ്സിറ്റി ചെലവിട്ടു.

ഗോപിനാഥ് രവീന്ദ്രൻ

ചെലവിട്ടത് 69.25 ലക്ഷം

( വി.സിമാർ ചെലവിട്ട തുക)

#ഡോ. ഗോപിനാഥ് രവീന്ദ്രൻ(കണ്ണൂ‌ർ)..... Rs.69,25,340

#ഡോ. റിജി ജോൺ(കുഫോസ്)................... Rs.35,71,311

#ഡോ.എം.എസ്.രാജശ്രീ((ടെക്നോ.)..........Rs.1,47,515

#ഡോ. എം.കെ. ജയരാജ്(കാലിക്കറ്റ്).........Rs.4,25,000

#ഡോ. കെ.എൻ. മധുസൂദനൻ(കുസാറ്റ്)..... Rs.77,500

#ഡോ. വി. അനിൽകുമാർ(മലയാളം)........Rs.1,00,000

#ഡോ. മുബാറക് പാഷ(ശ്രീനാരായണ ഗുരു) Rs. 53,000

തുക തിരിച്ചുപിടിക്കാൻ

ഗവർണർക്ക് പരാതി

കോടതി വ്യവഹാരങ്ങൾക്കായി സർവകലാശാല ഫണ്ടിൽ നിന്ന് ചെലവിട്ട തുക വി.സിമാരിൽ നിന്നും സിൻഡിക്കേറ്റ് അംഗങ്ങളിൽ നിന്നും തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

Advertisement
Advertisement