സി ഇ ടിയിൽ ബി-ടെക്കിന് മിന്നും വിജയം, 600 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ്
തിരുവനന്തപുരം: സാങ്കേതികസർവകലാശാല ബി-ടെക് പരീക്ഷയിൽ മികച്ച വിജയവുമായി തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ(സി.ഇ.ടി) വിദ്യാർത്ഥികൾ. സംസ്ഥാനത്തെ കോളേജുകളിൽ 88.36 വിജയശതമാനത്തോടെ ഒന്നാംസ്ഥാനം സി.ഇ.ടി സ്വന്തമാക്കി. ഏറ്റവുമധികം വിജയശതമാനം കംപ്യൂട്ടർ സയൻസ് വിഭാഗത്തിനാണ്-92 ശതമാനം. ബി.ആർക്കിന് 91.2 ശതമാനത്തോടെ സംസ്ഥാനത്ത് രണ്ടാംസ്ഥാനവും സി.ഇ.ടി നേടി
. കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ 36 വിദ്യാർത്ഥികൾ 9നു മുകളിൽ സി.ജി.പി.എ നേടി. ഇക്കഴിഞ്ഞ അദ്ധ്യയന വർഷം പ്ലേസ്മെന്റുകളിലും സി.ഇ.ടി തിളങ്ങി. 180 കമ്പനികളിലായി 600ലേറെ വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിച്ചു. ഒമാൻ, ദുബായ് അടക്കമുള്ള അന്താരാഷ്ട്ര കമ്പനികളിലും പ്ലേസ്മെന്റുകൾ നേടി. കോർ കമ്പനികളിലടക്കം വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് ലഭിച്ചുവെന്നതാണ് ഈ വർഷത്തെ പ്രത്യേകത.പ്രതിവർഷം 34.3 ലക്ഷം വരെ പാക്കേജ് നേടിയവരുണ്ട്. ഭൂരിഭാഗം വിദ്യാർത്ഥികൾക്കും 7 ലക്ഷത്തിന് മുകളിൽ പാക്കേജ് ലഭിച്ചു. സാമ്പത്തികമാന്ദ്യം ഐ.ടി സേവനദാതാക്കളായ കമ്പനികളെ ബാധിച്ചെങ്കിലും ഐ.ടി പ്രോഡക്ട് കമ്പനികൾ മികച്ച നേട്ടം കൊയ്തു. ഒട്ടുമിക്ക കമ്പനികളും ഇന്റേൺഷിപ്പിന് അവസരം നൽകി. ടാറ്റാ എലക്സി, യു.എസ്.ടി, കോഗ്നിസന്റ്, ടി.സി.എസ് അടക്കമുള്ള കമ്പനികളിൽ അവസരം നേടിയവരുണ്ട്.
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ഉൾപ്പെടുന്ന കോർ ബ്രാഞ്ചുകളുടെ വിജയശതമാനം സി.ഇ.ടിയിൽ മറ്റ് കോളേജുകളെക്കാൾ കൂടുതലാണ്.