30 ലക്ഷം തട്ടിച്ചെന്ന പരാതി: ഡി.ജി.പിയുടെ ഭൂമി കോടതി ജപ്തി ചെയ്തു

Tuesday 02 July 2024 12:51 AM IST

തിരുവനന്തപുരം: പ്രവാസിയിൽ നിന്ന് വാങ്ങിയ അഡ്വാൻസ് തിരിച്ച് നൽകാത്തതിനെ തുടർന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ ഭൂമി ജപ്തിചെയ്യാൻ കോടതിയുടെ നിർദ്ദേശം. ഈ തുക തിരുവനന്തപുരം രണ്ടാം സബ് കോടതിയിൽ കെട്ടിവച്ചാലേ ഭൂമി കൈമാറ്റം ചെയ്യാനാകൂ.

തോന്നയ്‌ക്കൽ റഫാ മൻസിലിൽ താമസിക്കുന്ന തൈക്കാട് ഡി.പി.ഐ ജംഗ്ഷൻ ജെ.പി.എൻ-166ൽ ആർ. ഉമർ ഷെരീഫാണ് ഹർജിക്കാരൻ.

ഡി.ജി.പിയുടെയും ഭാര്യ ഫരീദാ ഫാത്തിമയുടെയും പേരിൽ പേരൂർക്കട മണികണ്‌ഠേശ്വരത്തുള്ള 10.800 സെന്റ് വസ്തുവിന് 74 ലക്ഷം രൂപയ്‌ക്ക് വാങ്ങുന്നതിന് ഉമർ കരാർ ഒപ്പിട്ടിരുന്നു. രണ്ട് മാസത്തിനകം ഭൂമി കൈമാറാമെന്നായിരുന്നു കരാർ. കരാർ ദിവസം ഉമർ 15 ലക്ഷം രൂപയും രണ്ട് ദിവസം കഴിഞ്ഞ് 10 ലക്ഷവും നൽകി. ഒരാഴ്ച കഴിഞ്ഞ് ഡി.ജി.പി ഓഫീസിലെത്തി അഞ്ച് ലക്ഷവും നൽകി. 30 ലക്ഷം കൈപ്പറ്റിയെന്ന് അന്നുതന്നെ ഡി.ജി.പി കരാർ പത്രത്തിന് പിന്നിൽ എഴുതി നൽകി.

 ഭൂമിയ്‌ക്ക് വായ്‌പയെടുത്തത് 26 ലക്ഷം

ബാദ്ധ്യതകളില്ലെന്നു പറഞ്ഞാണ് ഉമറിൽ നിന്ന് പണം വാങ്ങിയത്. വീണ്ടും 25 ലക്ഷം ആവശ്യപ്പെട്ടപ്പോൾ പ്രമാണം കാണണമെന്ന് ഉമർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ഭൂമി എസ്.ബി.ഐ ആൽത്തറ ശാഖയിൽ 26 ലക്ഷത്തിന് പണയപ്പെടുത്തിയെന്ന് മനസിലായി. തുടർന്ന് 30 ലക്ഷം മടക്കി വേണമെന്നാവശ്യപ്പെട്ട് ഉമർ വക്കീൽ നോട്ടീസ് അയച്ചെങ്കിലും വസ്തു നൽകാമെന്നായിരുന്നു മറുപടി. ഇതിനിടെ ഭൂമി മറിച്ച് വിൽക്കാൻ ശ്രമിച്ചെന്നാരോപിച്ചാണ് ഉമർ കോടതിയെ സമീപിച്ചത്.

'ഭാര്യയുടെ പേരിലുള്ള ഭൂമി വിൽക്കുന്നതിന് കൃത്യമായ കരാറുണ്ടായിരുന്നു. മൂന്നു മാസം കഴിഞ്ഞിട്ടും ബാക്കി നൽകാതെ ഇയാൾ അഡ്വാൻസ് തിരിച്ചുചോദിച്ചു. ഭൂമി വിറ്റിട്ട് പണം നൽകാമെന്ന് അറിയിച്ചു. ഭൂമിക്ക് വായ്പ ഉണ്ടായിരുന്ന കാര്യം മുൻകൂട്ടി അറിയിച്ചിരുന്നു. എനിക്കാണ് നഷ്ടമുണ്ടായത്. നിയമപരമായി മുന്നോട്ടു പോവും".

- ഷേഖ് ദർവേഷ് സാഹിബ്, ഡി.ജി.പി

'ഭൂമിക്ക് ബാദ്ധ്യതയില്ലെന്നു കരാറിലുണ്ട്. പണം തിരികെ ലഭിച്ചാൽ കേസിൽ നിന്ന് പിന്മാറും. മുഖ്യമന്ത്രിക്ക് ഓൺലൈനിൽ പരാതി നൽകി. മുഖ്യമന്ത്രിയെ കാണേണ്ടതില്ല, എല്ലാം ശരിയാക്കാമെന്ന് പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി ഉറപ്പുനൽകി".

- ആർ. ഉമർ, പരാതിക്കാരൻ

Advertisement
Advertisement