കേരള സർവകലാശാലാ പുനർമൂല്യനിർണ്ണയം
പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയുടെ (ഡിസംബർ 2023 സെഷൻ) പുനർമൂല്യനിർണ്ണയത്തിന് 10 വരെ അപേക്ഷിക്കാം.
ആറാം സെമസ്റ്റർ ബി.എച്ച്.എം.സി.ടി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 3 മുതൽ 10 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ്/ബി.എ ഇക്കണോമിക്സ് ആൻഡ്മീഡിയ സ്റ്റഡീസ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 4 മുതൽ 11 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
മേയിൽ നടത്തിയ പിഎച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കാലിക്കറ്റ് സർവകലാശാലറാങ്ക് ലിസ്റ്റ്
കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് പഠന വകുപ്പിൽ എം.കോം പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് ( https://www.uoc.ac.in/ ) വെബ്സൈറ്റിൽ. ഒന്ന് മുതൽ 45 വരെ റാങ്ക് ലഭിച്ച വിദ്യാർത്ഥികൾ ആറിന് രാവിലെ 10.30ന് പഠനവകുപ്പ് കാര്യാലയത്തിൽ നിർദിഷ്ട രേഖകൾ സഹിതം ഹാജരാകണം.
കണ്ണൂർ സർവകലാശാല ബി.എഡ് പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെയും ബി.എഡ് സെന്ററുകളിലെയും ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 10 വരെ നീട്ടി. അഫിലിയേറ്റഡ് ബി.എഡ് കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ട, സ്പോർട്സ് ക്വാട്ട എന്നിവയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷയുടെ പ്രിന്റൗട്ടും മറ്റു രേഖകളും സഹിതം അതത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കണം.
പരീക്ഷാ വിജ്ഞാപനം
രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ കൗൺസിലിംഗ് സൈക്കോളജി (പി.ജി.ഡി.സി.പി), റഗുലർ/ സപ്ലിമെന്ററി മേയ് 2024 പരീക്ഷകൾക്ക് 10 മുതൽ 15 വരെ പിഴയില്ലാതെയും 17 വരെ പിഴയോടെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസെബിലിറ്റി (പി.ജി.ഡി.എൽ.ഡി) റഗുലർ/ സപ്ലിമെന്ററി മേയ് 2024 പരീക്ഷകൾക്ക് 17 മുതൽ 20 വരെ പിഴയില്ലാതെയും 22 വരെ പിഴയോടെയും അപേക്ഷിക്കാം.
എം.ജി സർവകലാശാല എംഎഡ്സീറ്റൊഴിവ്
സ്കൂൾ ഒഫ് പെഡഗോഗിക്കൽ സയൻസിലെ എം.എഡ് പ്രോഗ്രാമിൽ എസ്.സി,എസ്.ടി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. ബിഎഡ് (ജനറൽ) വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റർ എം. എസ് സി ജിയോളജി, എം.എസ് സി കംപ്യൂട്ടർസയൻസ് (റഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെൻറ്റി) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
കേരള സിൻഡിക്കേറ്റ്:
ഗ്രേസ് മാർക്കിൽ
തീരുമാനമായില്ല
തിരുവനന്തപുരം: കഴിഞ്ഞ അക്കാഡമിക് വർഷം നടന്ന സർവകലാശാല യുവജനോത്സവത്തിൽ വിജയിച്ചവർക്ക് ഗ്രേസ് മാർക്ക് നൽകുന്നതിൽ തീരുമാനമെടുക്കുന്നത് ഇന്നലെ ചേർന്ന കേരള സിൻഡിക്കേറ്റ് യോഗം മാറ്റി വച്ചു. അവസാന സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് കൂടി ഉൾപ്പെടുത്തിയാണ് മുൻകാലങ്ങളിൽ പരീക്ഷാഫലം പ്രസിദ്ധീകരിക്കാറുള്ളത്. എന്നാൽ ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക വൈസ് ചാൻസിലർ അംഗീകരിക്കാൻ വിസമ്മതിച്ചതിനാൽ അതില്ലാതെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.
ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർ ഒന്നാം സ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക സ്റ്റുഡന്റസ് വെൽഫയർ ഡയറക്ടർ തയാറാക്കിയത്. 10 മുതൽ 12 പേർ വരെ ഉൾപ്പെടുന്ന ഗ്രൂപ്പ് മത്സര വിജയികൾക്ക് ഓരോ പേപ്പറിനും ആറു ശതമാനം മാർക്ക് അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ പേർക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നൽകിയാണ് വിജയികളുടെ പട്ടിക തയാറാക്കിയത്.
വഞ്ചിപ്പാട്ട്,കോൽക്കളി,ഡഫ്മുട്ട്,ഒപ്പന, വൃന്ദവാദ്യം,സമൂഹഗാനം,മാർഗംകളി എന്നിവയിൽ പങ്കെടുത്ത എഴുപതോളം ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നൽകിയതിലൂടെ 800ഓളം വിദ്യാർത്ഥികൾ ഗ്രേസ് മാർക്കിന് അർഹരായി. ഓരോ വിദ്യാർത്ഥിക്കും പരമാവധി 60 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കുമെന്നതിൽ പന്തികേട് കണ്ടെത്തിയതിനാലാണ് വി.സി മാർക്ക് അംഗീകരിക്കാത്തത്. എന്നാൽ ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ തിരിമറി നടന്നതായി ആക്ഷേപമില്ല. ഓരോ സ്ഥാനത്തിനും ഒന്നിൽ കൂടുതൽ പേർ അർഹത നേടിയിട്ടില്ല. ഒറ്റയ്ക്കുള്ള മത്സരങ്ങളിൽ വിജയികളായവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കുന്ന കാര്യം ചർച്ച ചെയ്തെങ്കിലും അവർക്ക് മാത്രമായി മാർക്ക് അനുവദിക്കാൻ സിൻഡിക്കേറ്റ് വിമുഖത പ്രകടിപ്പിച്ചു. അർഹതയുണ്ടായിട്ടും ഗ്രേസ് മാർക്ക് ലഭിക്കാത്തത് തുടർപഠനത്തിനുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നടക്കുന്ന യുവജനോത്സവത്തിൽ, ഗ്രൂപ്പ് മത്സരങ്ങളിൽ മത്സരിക്കാത്തവരുടെ പേരുകൾ യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികൾ എഴുതി ചേർക്കുന്നതായ പരാതികൾ വ്യാപകമായതോടെയാണ് വിസി ഗ്രേസ് മാർക്ക് പട്ടിക അംഗീകരിക്കാൻ വിസമ്മതിച്ചത്.