118.05കോടി രൂപ ദേവസ്വം ബോർഡുകൾക്ക് അനുവദിച്ചു
തിരുവനന്തപുരം:സംസ്ഥാന ദേവസ്വം ബോർഡുകൾക്കായി 2021 മുതൽ 118.5 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ അറിയിച്ചു.മലബാർ ദേവസ്വത്തിനാണ് കൂടുതൽ തുക അനുവദിച്ചത്.96.4 കോടി രൂപ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 21.7കോടിയും കൊച്ചിൻ ദേവസ്വത്തിന് 25 ലക്ഷവും ശബരിമല വികസനത്തിനായി ശബരിമല മാസ്റ്റർപ്ലാൻ ഉന്നതാധികാര സമിതിക്ക് 15.25 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.ശബരിമല തീർത്ഥാടനകാലത്ത് പൊലീസ്,ആരോഗ്യം,തദ്ദേശം തുടങ്ങിയ വകുപ്പുകൾ പ്രത്യേകം തുക അനുവദിക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു.
കൊച്ചി - ദുബായ് യാത്രക്കപ്പൽ
വൈകാതെ
കൊച്ചി തുറമുഖത്തിൽ നിന്ന് ദുബായിലേക്കുള്ള യാത്രക്കപ്പൽ സർവീസ് വൈകാതെ ആരംഭിക്കാനാകുമെന്ന് മന്ത്രി വാസവൻ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ യാത്രക്കപ്പൽ തുടങ്ങാനുള്ള നടപടി സംസ്ഥാന സർക്കാർ വേഗത്തിലാക്കും. ദുബായ് കൊച്ചി യാത്രക്കപ്പലിനായി താത്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് കപ്പൽ കമ്പനികൾ ടെൻഡർ നടപടിയിൽ പങ്കെടുത്തു. നിലവിൽ ചരക്കു ഗതാഗതം അടക്കം കൊച്ചി തുറമുഖത്തിൽ നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.
പട്ടയം നൽകാത്തത്
നിയമതടസം മൂലം : കെ.രാജൻ
സുഗന്ധഗിരി കാർഡമം പ്രോജക്ട് ഭൂമിയിൽ കൈവശരേഖ ലഭിച്ചവർക്ക് പട്ടയം നൽകാത്തത് നിയമ തടസങ്ങൾ മൂലമെന്ന് മന്ത്രി കെ.രാജൻ. ടി. സിദ്ദിഖിന്റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വൈത്തിരി, പൊഴുതന സുഗന്ധഗിരിയിൽ പട്ടികവർഗ വിഭാഗക്കാരുടെ പുനരധിവാസം ലക്ഷ്യമിട്ട് 1976ലാണ് സഹകരണ സംഘം രൂപീകരിച്ച് സുഗന്ധഗിരി കാർഡമം പ്രോജക്ട് ആരംഭിച്ചത്.
2003ൽ സഹകരണ സംഘം പിരിച്ചുവിട്ട് പ്രോജക്ടിലെ പട്ടികവർഗ വിഭാഗക്കാർക്ക് 5 ഏക്കർ വീതവും പട്ടികജാതിയിൽപ്പെട്ട കുടുംബങ്ങൾക്ക് 1 മുതൽ 2 ഏക്കർ വരെയും ഭൂമി അനുവദിച്ചു. ഇത് നിക്ഷിപ്ത വനഭൂമിയാണ്. ഇപ്രകാരം ലഭിച്ച ഭൂമി വിൽക്കുന്നതിനോ റിസർവ് മരങ്ങൾ മുറിക്കുന്നതിനോ അവകാശമില്ല. വനാവകാശ നിയമപ്രകാരം കൈവശ രേഖ ലഭിച്ച ഭൂമി കൈമാറ്റം ചെയ്യാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും പിന്തുടർച്ചാവകാശം ലഭിക്കുന്നതിന് തടസമില്ല. വിഷയം ചർച്ച ചെയ്യുന്നതിനായി ടി. സിദ്ദിഖിന്റെ കൂടി സാന്നിധ്യത്തിൽ യോഗം വിളിച്ചുചേർക്കുമെന്നും മന്ത്രി അറിയിച്ചു.
കനാൽ ശൃംഖലകൾ പുനരുദ്ധരിക്കണം സംസ്ഥാനത്തെ കനാൽ ശൃംഖലകളിൽ താത്കാലിക അറ്റകുറ്റപ്പണികൾക്കു സമാന്തരമായി പുനരുദ്ധാരണ നടപടികളും തുടങ്ങേണ്ടതുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ അറിയിച്ചു. ഏറെ പഴക്കം ചെന്ന കനാൽ ശൃംഖലകൾ പുനരുദ്ധരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നും അനൂപ് ജേക്കബിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.
പട്ടികജാതി
വിഭാഗത്തിൽ
പെട്ടവർക്ക് വീട്
ലൈഫ് മിഷൻ പദ്ധതി വഴി പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നൽകുന്ന പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുകയാണെന്ന് മന്ത്രി.ഒ.ആർ. കേളു നിയമസഭയെ അറിയിച്ചു. 19,153 വീടുകൾ ഒന്നാം ഘട്ടത്തിൽ പൂർത്തിയായി. രണ്ടും മൂന്നും ഘട്ടങ്ങളിലായി 75,655 കുടുംബങ്ങൾക്ക് വീടുകൾ അനുവദിച്ചു. പട്ടികജാതി വകുപ്പ് നൽകിയതും ലൈഫിലുമായി 1,23,362 കുടുംബങ്ങൾക്ക് വീടും സേഫ് പദ്ധതിയിൽ 12,356 പേർക്ക് സഹായധനവും അനുവദിച്ചു.