5 വർഷം, 170 സ്ത്രീകൾ കാണാമറയത്ത്
തിരുവനന്തപുരം: കേരളത്തിൽ 2017മുതൽ 2021വരെ ദുരൂഹസാഹചര്യത്തിൽ കാണാതായ 35,336 സ്ത്രീകളിൽ 170പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത്തരം കേസുകൾ ഒളിച്ചോട്ടമായും നാടുവിടലായും മറ്റും എഴുതിത്തള്ളുകയാണ് പതിവ്. 2021നു ശേഷമുള്ള കണക്കുകൾ പൊലീസ് പുറത്തുവിടുന്നില്ല.
അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ കാണാതായതിന് കണക്കും കേസുമില്ല. മാന്നാറിൽ 15വർഷം മുൻപ് കാണാതായ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ പശ്ചാത്തലത്തിൽ കാണാതായവരെക്കുറിച്ച് വിശദ അന്വേഷണം അനിവാര്യമാണ്.
ഐ.ജിമാരുടെ മേൽനോട്ടത്തിൽ ജില്ലകളിലെ സി-ബ്രാഞ്ചുകൾ ഇത്തരം കേസുകൾ അന്വേഷിക്കുന്നുണ്ടെങ്കിലും വേഗത പോരാ. ഒളിച്ചോടിയെന്ന് ഭർത്താവോ ബന്ധുക്കളോ നൽകുന്ന മൊഴി വിശ്വസിക്കുകയാണ് പതിവ്. അടുത്തിടെ കാണാതായ കൊച്ചി എടവനക്കാട്ടെ രമ്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയെന്നാണ് ഭർത്താവ് സജീവൻ പ്രചരിപ്പിച്ചത്. പക്ഷേ രമ്യയെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തി വാടകവീട്ടിന്റെ മുറ്റത്ത് കുഴിച്ചിട്ടിരിക്കയായിരുന്നു. കാണാനില്ലെന്ന് പരസ്യം നൽകിയ ശേഷം കേസ് അവസാനിപ്പിക്കാനായിരുന്നു പൊലീസിനും തിടുക്കം.
കൊല്ലം,പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഏതാനും വർഷത്തിനിടെ കാണാതായ 42സ്ത്രീകളെ കണ്ടെത്താനായിട്ടില്ല. ( കൊല്ലത്ത്-24, പത്തനംതിട്ടയിൽ-12, കാസർകോട്ട് 6).
ഏതാനും വർഷങ്ങളായി ആറായിത്തിലേറെ സ്ത്രീകളെ കാണാതായി.ഭൂരിപക്ഷവും പ്രണയവും ഒളിച്ചോട്ടവുമാണ്. 2016മുതൽ ഇതുവരെ 1550 സ്ത്രീകളെ തട്ടിക്കൊണ്ടു പോയതിന് കേസുണ്ട്. ഇക്കൊല്ലം ഏപ്രിൽ വരെ 38സ്ത്രീകളെ തട്ടിക്കൊണ്ടുപോയി. പ്രതിവർഷം ശരാശരി 984പെൺകുട്ടികളെ കാണാതാവുന്നു. 922പേരെ വരെ കണ്ടെത്തി. ഈ കേസുകളിൽ ഭിക്ഷാടനമാഫിയ, അവയവക്കടത്ത് കേന്ദ്രീകരിച്ചാണ് അന്വേഷണം.
മറയുന്നത് എങ്ങോട്ട്
പുരുഷ സുഹൃത്തിനൊപ്പം ഒളിച്ചോട്ടം
ഭർത്താവോ ബന്ധുക്കളോ കൊലപ്പെടുത്തൽ
ജോലിക്കായി വിദൂരസ്ഥലങ്ങളിൽ
കുടുംബത്തെ ഉപേക്ഷിച്ച് പോക്ക്
തീവ്രവാദ റിക്രൂട്ട്മെന്റ്
പെൺവാണിഭ മാഫിയയുടെ പിടിയിൽ
ഭിക്ഷാടന, അവയവ റാക്കറ്റിന്റെ പിടിയിൽ
5വർഷം, 35,336 പേരെ കാണാതായി
2017--------------6076
2018--------------7839
2019--------------8843
2020--------------6395
2021--------------6183
(കേന്ദ്രസർക്കാർ കണക്ക്)
തട്ടിക്കൊണ്ടുപോകൽ
2016---------166
2017---------184
2018---------173
2019---------227
2020---------151
2021---------179
2022---------241
2023---------191
2024----------38
(ഏപ്രിൽ വരെ)
''സ്ത്രീകളെയും കുട്ടികളെയും കാണാതായാൽ സ്റ്റേഷന്റെ പരിധിക്കപ്പുറമാണെന്ന് പറഞ്ഞ് ഇടപെടാതിരിക്കരുത്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറിയാൽ കർശന നടപടിയുണ്ടാവും.''
-ഡി.ജി.പിയുടെ സർക്കുലർ