'റീൽസ് ചിത്രീകരിച്ചത് ഞായറാഴ്‌ച', വിവാദമായതിന് പിന്നാലെ നോട്ടീസിന് മറുപടിയുമായി നഗരസഭാ ജീവനക്കാർ

Wednesday 03 July 2024 4:14 PM IST

തിരുവല്ല: നഗരസഭ ഓഫീസിൽ വച്ച് ചിത്രീകരിച്ച റീൽസ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ജീവനക്കാർ. ഞായറാഴ്‌ചയാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് നഗരസഭാ സെക്രട്ടറി അവധിയായതിനാൽ സീനിയർ സൂപ്രണ്ടിന് ഇവർ നൽകിയ വിശദീകരണം. ദുരന്ത നിവാരണത്തിന്റെ ഭാഗമായി കളക്‌ടറുടെ പ്രത്യേക നിർദേശപ്രകാരമാണ് അന്ന് ഇവർ ജോലിക്കെത്തിയത്. ഞായറാഴ്‌ച ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനുള്ള ഇടവേളയിലാണ് റീൽസ് എടുത്തതെന്നും ജീവനക്കാരുടെ വിശദീകരണത്തിൽ പറയുന്നു.

സംഭവത്തിൽ, നഗരകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ഓഫീസ് സമയത്ത് റീൽസ് പകർത്തിയത് അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നഗരസഭാ സെക്രട്ടറി ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കൈപ്പറ്റി മൂന്ന് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസിൽ പറയുന്നത്.

ഒമ്പത് ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്. 'പൂവേ പൂവേ പാലപ്പൂവേ...' എന്ന പാട്ടിന് താളംപിടിച്ച് ചുവടുവച്ച് ഓഫീസ് ജോലികൾ ചെയ്യുന്ന തിരുവല്ല നഗരസഭയിലെ ജീവനക്കാർ പകർത്തിയ റീൽസ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാർ പാട്ടിനൊപ്പം ചുണ്ടനക്കി പാടുന്നതായി അഭിനയിച്ച് ഫയൽ കൈമാറുന്ന ദൃശ്യങ്ങളാണ് റീലിൽ ചിത്രീകരിച്ചത്. ഓഫീസിലെ ജീവനക്കാരുടെ കയ്യിലൂടെ ഫയൽ കൈമാറി പാട്ടിന്റെ വരികൾക്കനുസരിച്ച് ഓരോ ഭാഗത്തെയും ജീവനക്കാർ താളം പിടിച്ച് പാട്ടു പാടി വിഡിയോയുടെ ഭാഗമാകുന്നു. ദൃശ്യം പകർത്തുന്ന സമയത്ത് ഓഫീസിൽ ആൾത്തിരക്കുണ്ടായിരുന്നില്ല.

Advertisement
Advertisement