റേഷൻ വ്യാപാരി രാപ്പകൽ സമരം എട്ടിനും ഒമ്പതിനും
തൃശൂർ: റേഷൻ മേഖലയോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് എട്ട്, ഒമ്പത് തീയതികളിൽ കടകളടച്ച് വ്യാപാരികൾ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ രാപ്പകൽ സമരം നടത്തും. സംസ്ഥാനത്തെ 14,300 റേഷൻ വ്യാപാരികളുടെ ദുരിതങ്ങൾ മുഖ്യമന്ത്രിയെയും, ധന-ഭക്ഷ്യ വകുപ്പ് മന്ത്രിമാരെയും വകുപ്പ് മേധാവികളെയും അറിയിച്ചിട്ടും പരിഹാരമുണ്ടായില്ലെന്ന് റേഷൻ ഡീലേഴ്‌സ് കോ ഓർഡിനേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കമ്മിഷൻ അതാതുമാസം നൽകുന്നില്ല. സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിനുള്ള കമ്മിഷൻ കോടതി ഉത്തരവുണ്ടായിട്ടും നൽകിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ മൂവായിരത്തോളം കടകൾ പൂട്ടാനുള്ള നീക്കത്തിലാണ്. പ്രശ്‌നങ്ങളിൽ പരിഹരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്കുൾപ്പെടെ നീങ്ങും.
റേഷൻ വ്യാപാരികളുമായി ഇന്ന് ചർച്ച
റേഷൻ വ്യാപാരി സംഘടനകളകളുടെ പ്രതിനിധികളുമായി മന്ത്രി ജി.ആർ.അനിൽ ഇന്ന് ചർച്ച നടത്തും. രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. കമ്മീഷൻ വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് എട്ട്, ഒമ്പത് തീയതികളിൽ
മുഴുവൻ സംഘടനകളും കടയടപ്പ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ചർച്ച. വ്യക്തമായ തീരുമാനം സർക്കാർ അറിയാക്കാതെ സമരത്തിൽ നിന്നും പിൻവാങ്ങില്ലെന്നാണ് സംഘടനാ നേതാക്കൾ അറിയിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്താനാണ് സംയുക്ത റേഷൻ കോ-ഓർഡിനേഷൻ സമിതിയുടെ തീരുമാനം. എട്ടിന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്നാണ്എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ അറിയിച്ചത്.